തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. സംസ്ഥാന സർക്കാർ വർധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും.

ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകൾ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം സംസ്ഥാനത്ത് നടക്കുക.
പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും.

ക്ഷേമ പെൻഷൻ ഇനത്തിൽ ഓരോരുത്തർക്കും 3600 രൂപ വീതം ലഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മന്ത്രി മുൻപ് അറിയിക്കുകയും ചെയ്തു.

