തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ. സ്വർണക്കൊള്ളയിൽ ആരോപണ-പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും ഏറ്റമുട്ടിയതോടെ നാടകീയ രംഗങ്ങൾക്കാണ് നിയമസഭ ഇന്ന് വേദിയായത്.

രാവിലെ സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി മുദ്രാവാക്യങ്ങളുമായി നടത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങി. പ്രതിഷേധം ശക്തമായതോടെ സ്പീക്കർ ഇന്നത്തേക്ക് സഭ നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. ഇതിനിടെ നോട്ടീസ് നൽകാതെ പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിച്ചെന്നാരോപിച്ച് ഭരണപക്ഷവും സഭയ്ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചു. സഭാ സമ്മേളനത്തിനിടെ ഭരണപക്ഷം സഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കാണുന്ന അസാധാരണ നീക്കത്തിനും ഇന്ന് നിയമസഭ സാക്ഷിയായി.
സഭ തുടങ്ങിയതോടെ പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എസ്ഐടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ പറഞ്ഞതോടെ മന്ത്രി എം ബി രാജേഷ് മറുപടിയുമായി എത്തി.

ശബരിമല സ്വർണ്ണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് എം ബി രാജേഷ് പറഞ്ഞു.

പ്രതിപക്ഷത്തിന് വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. ഇത് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും എം ബി രാജേഷ് പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വെച്ച് നടുത്തളത്തിലിറങ്ങി. ഇതോടെ പ്രതിരോധിക്കാൻ ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു. ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്. പോറ്റി പാട്ടും പ്ലക്കാർഡുകളിൽ ഉൾപ്പെടുത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്വർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എം ബി രാജേഷ് പറഞ്ഞു. യഥാർത്ഥ പ്രതികൾ അകപ്പെടുന്ന ദിവസം പാടാൻ ഞങ്ങളൊരു പാട്ട് ബാക്കിവെച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതോടെ പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ച് എഴുന്നേൽക്കുകയായിരുന്നു.
