കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടല്‍ ഉടമയെയും ജീവനക്കാരനേയും ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപമുള്ള ടി കമ്പനി എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. ചായ കുടിച്ച ശേഷം പണം നൽകാതെ മടങ്ങാൻ യുവാക്കൾ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

സംഭവത്തിൽ കടയുടമ അത്താണി സ്വദേശി തൻസിൽ, ജീവനക്കാരനായ അസം സ്വദേശി അബ്ബാസ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും പരുക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
കടയിൽ പതിവായി എത്താറുള്ള മൂന്ന് പേരും ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചത് ജീവനക്കാരൻ തടഞ്ഞു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആദ്യം ജീവനക്കാരനെയും തടയാൻ എത്തിയ കടയുടമയെയും മർദിക്കുകയായിരുന്നു.

തൻസിലിന്റെ മുഖത്തും മൂക്കിനും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.

