കോട്ടയം: ഗാന്ധിജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. ഗാന്ധിജി സമരം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി സി ജോര്‍ജ് ചോദിച്ചു. ഒരു ഓണ്‍ലൈൻ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പി സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചത്.

ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ നിര്‍ത്തിപ്പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അത് വലിയ സമരമാണോയെന്നും പി സി ജോര്‍ജ് ചോദിച്ചു.
അധിക്ഷേപ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. ഗാന്ധിജിയെ പി സി ജോര്‍ജ് അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വസന്ത് പരാതി നല്‍കിയത്. സമീപകാലത്ത് നല്കിയ അഭിമുഖത്തിലാണ് അവഹേളനം എന്ന് പരാതിയില്‍ പറയുന്നുണ്ട്. പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് മത്സരിക്കും. മണ്ഡലത്തില്‍ സജീവമാകാന്‍ ബിജെപി പി സി ജോര്‍ജിന് നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പി സി ജോര്‍ജ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ തവണ ബിഡിജെഎസ് ആയിരുന്നു മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കായി മത്സരിച്ചത്. ഇത്തവണ പി സി ജോര്‍ജിനായി മണ്ഡലം ഏറ്റെടുത്ത് ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നല്‍കാനാണ് ബിജെപിയുടെ നീക്കം.

