കൊച്ചി: സംസ്ഥാനം കടുത്ത വേനലിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കൂടിയതോടെ വഴിയരികില്‍ കൂണ് പോലെ ജ്യൂസ് കടകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മുളച്ചുപൊങ്ങിയ ജ്യൂസ് കടകള്‍ നിയമം പാലിച്ചില്ലെങ്കില്‍ ഇവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ്.

ഇത്തരം കടകളില്‍ മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കില്‍ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് മുന്നറിയിപ്പ് നല്കി.
രജിസ്ട്രേഷനോ, പ്രവര്‍ത്തനാനുമതിയോ ഇല്ലാത്ത ജ്യൂസ് കടകള്‍ക്ക് പിഴയടക്കം ചുമത്താനാണ് തീരുമാനം. ഇതിനായി പ്രത്യേക സ്ക്വാഡുകള്‍ പരിശോധനയ്ക്ക് ഇറങ്ങും. ജ്യൂസുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനായി മൊത്തവ്യാപാര കടകളിലും ചില്ലറ വില്‍പ്പന കടകളിലും സ്ക്വാഡെത്തും. സംശയം തോന്നുന്നവ പരിശോധനയ്ക്ക് അയയ്ക്കും. വെള്ളം, ജ്യൂസ്, ചായ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. ഏത് സ്ഥാപനങ്ങളില്‍ നിന്നാണ് കടക്കാര് വെള്ളം വാങ്ങുന്നത്, ഇതിന്റെ ഗുണനിലവാരം, കടയ്ക്ക് അംഗീകാരമുണ്ടോ എന്നിവ പരിശോധിക്കും. സംശയം തോന്നുന്നവയുടെ സാമ്പിള്‍ ശേഖരിക്കും.

ശുദ്ധജലം ഉറപ്പാക്കണം. മലിനജലത്തില്‍ നിന്നുണ്ടാക്കുന്ന ഐസിന്റെ ഉപയോഗത്താല്‍ പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശുദ്ധജലം ഉപയോഗിച്ച് ഐസ് ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്ത് ആഹാര സാധനങ്ങള്‍ പെട്ടന്ന് കേട് വരുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ഭക്ഷണ പാഴ്സലില്‍ തീയതിയും സ്റ്റിക്കറും പതിപ്പിച്ചിരിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. പാതയോരങ്ങളില്‍ നിന്ന് ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

വ്യക്തി ശുചിത്വം വേണം. വ്യാപാരികള്‍ കാലാവധി കഴിഞ്ഞ പാല് ഉപയോഗിക്കരുത്. തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡും വെള്ളം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും കടകളില്‍ സൂക്ഷിക്കണം. നാരങ്ങാ പിഴിയാന്‍ ഉപയോഗിക്കുന്ന ഉപകരണം, പാത്രങ്ങള്‍, കത്തി, കട്ടിംഗ് ബോര്‍ഡ് എന്നിവ അണുവിമുക്തമാക്കണം. അംഗീകൃത ഫാക്ടറികളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ വാങ്ങാവൂ. അംഗീകാരമില്ലാത്തതും, വൃത്തിഹീനമായതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
