
“കടുത്തുരുത്തി : ഗ്രാമീണക്കാഴ്ചയുടെ വേറിട്ട വിരുന്നൊരുക്കി മൂന്നാമത് കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് 24 മുതൽ 31 വരെ എഴുമാന്തുരുത്തിൽ നടക്കും. ഗ്രാമോത്സവത്തിലൂടെ വിനോദസഞ്ചാര മേഖലയിൽ ജനപങ്കാളിത്തത്തോടെ വേറിട്ട മാതൃകസൃഷ്ടിക്കുകയാണ് എഴുമാന്തുരുത്ത് ഗ്രാമം. കടുത്തുരുത്തി പഞ്ചായത്ത്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി, ഡി.ടി.പി.സി., എഴുമാന്തുരുത്ത് ടൂറിസം ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ടൂറിസം ഫെസ്റ്റ് (ഗ്രാമോത്സവം) നടത്തുന്നത്.
“25-ന് രാത്രി ഏഴിന് കാരൾഗാന മത്സരമുണ്ട്. 26, 27 തീയതികളിൽ വൈകീട്ട് ആറു മുതൽ ‘ആടാം പാടാം’ എന്നപേരിൽ ഫെസ്റ്റ് കേന്ദ്രത്തിലെ വേദിയിൽ വിവിധ നാടൻ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കി. പ്രായഭേദമെന്യേ ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. 29-ന് രാത്രി എട്ടിന് ഗാനമേളയും ഉണ്ടാകും. 30-ന് മൂന്നിന് രണ്ടു തുഴച്ചിൽകാർ പങ്കെടുക്കുന്ന കയാക്കിങ് ചാമ്പ്യൻഷിപ്പ്. 31-ന് രണ്ടിന് അഞ്ചുപേർതുഴയുന്ന വനിതകളുടെയും 10 പേർ തുഴയുന്ന പുരുഷന്മാരുടെയും വള്ളംകളി മത്സരം. രാത്രി എട്ടിന് സതേൺ റൂട്ട്സിന്റെ മ്യൂസിക് ബാന്റുണ്ട്. രാത്രി 11.55-ന് പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി പാപ്പാനിയെ കത്തിക്കും. സംഗീതനിശ, കളരിപ്പയറ്റ് പ്രദർശനം, നാടൻപാട്ട് എന്നിവയും വിവിധ ദിവസങ്ങളിലായി രാത്രിയിൽ അവതരിപ്പിക്കും.

ഫെസ്റ്റ് കേന്ദ്രം
കരിയാറിന്റെ തീരപ്രദേശമായ എഴുമാന്തുരുത്ത് മാളേയ്ക്കൽ കടവ് മുതൽ ആയാംകുടി പള്ളിത്താഴം വരെയുള്ള ബണ്ട് റോഡിലാണ് ഫെസ്റ്റ്. ഒരുകിലോമീറ്റർ ദൂരത്തിലാണ് ഫെസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഫെസ്റ്റ് കേന്ദ്രവും പരിസരവും പൂർണമായും സി.സി.ടി.വി. ക്യാമറ നിരീക്ഷണത്തിലാണ്. തലയോലപ്പറമ്പിൽനിന്ന് വരുന്നവർക്ക് കോരിക്കൽ വഴിയും വൈക്കത്തുനിന്നുള്ളവർക്ക് വാഴമന കള്ളാട്ടിപ്പുറം വഴിയും ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് നീണ്ടൂർ, കല്ലറ ആയാംകുടി വഴിയുമെത്താം. കുറവിലങ്ങാട്, കടുത്തുരുത്തി ഭാഗത്തുള്ളവർക്ക് കടുത്തുരുത്തി, ആയാംകുടി വഴി ഫെസ്റ്റ് കേന്ദ്രത്തിൽ എത്താം.