കൊച്ചി: മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു സഭാ നേതൃത്വവും ഇടപെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഒരു സഭയും സഭാ നേതൃത്വവും എന്നോടോ നേതൃത്വത്തോടോ ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ദയവായി അത് അവസാനിപ്പിക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയിൽ പദവികളും തെരഞ്ഞെടുപ്പിന് ശേഷവുമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് യുഡിഎഫും കോണ്‍ഗ്രസുമാണ്. അത് പാര്‍ട്ടിയുടെ തീരുമാനമാണ്.

ഇതിലേക്ക് മറ്റുള്ളവരെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. സോഷ്യല്‍ മീഡിയ പെയ്ഡ് ന്യൂസിന് മറുപടിയില്ല. സോഷ്യല്‍ മീഡിയയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ഒരു പാര്‍ട്ടിക്ക് തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനാകുമെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.
മേയറെ തെരഞ്ഞെടുത്തത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കെപിസിസിയുടെ മാര്‍ഗനിര്‍ദേശവും മാനദണ്ഡവും അനുസരിച്ച് മാത്രമാണ് തീരുമാനമെടുത്തത്.

അതു പ്രഖ്യാപിക്കുക എന്ന ജോലി മാത്രമാണ് ഡിസിസി പ്രസിഡന്റിനുള്ളത്. എല്ലാ നേതാക്കന്മാരും കൂട്ടായി എടുത്ത തീരുമാനമാണത്. തെരഞ്ഞെടുപ്പിലുണ്ടായ ഏറ്റവും നല്ല വിജയത്തിന്റെ ശോഭ കെടുത്തരുതെന്നാണ് പറയാനുള്ളതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

