ലോകമെമ്പാടുമുള്ള ജനലക്ഷങ്ങൾ ജാതിമത ഭേദമന്യേ യേശു ക്രിസ്തുവിന്റെ തിരുപിറവി ആഘോഷിക്കുന്ന ക്രിസ്മസ് രാവ് ഇങ്ങെത്തി. ദൈവം മനുഷ്യപുത്രനായി മണ്ണിലിറങ്ങിയതിന്റെയും, ലോകത്തിന് പ്രത്യാശയുടെ പ്രകാശം പരത്തിയതിന്റെയും ഓർമ്മ പുതുക്കലാണിത്.

ഡിസംബറിലെ മഞ്ഞുള്ള രാത്രികളിൽ വീടുകളിൽ തെളിയുന്ന നക്ഷത്രങ്ങൾ മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് വിളിച്ചോതുന്നത്. ഈ ദിവസം വീടുകളിൽ നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂട് ഒരുക്കിയും ക്രിസ്മസിനെ വരവേൽക്കുന്നു.
ബെത്ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ യേശുക്രിസ്തു ജനിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഡിസംബർ 25 ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും വലിയൊരു പാഠമാണ് ആ കാലിത്തൊഴുത്ത് ലോകത്തിന് നൽകുന്നത്. ക്രിസ്മസ് കാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് വീടുകളിൽ തൂക്കുന്ന നക്ഷത്രങ്ങളും, പുൽക്കൂടുകളും.

ക്രിസ്മസ് എന്നത് കേവലം ആഘോഷം മാത്രമല്ല, അത് പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും കരുണ കാണിക്കാനുള്ള സമയം കൂടിയാണ്. ഉള്ളവൻ ഇല്ലാത്തവന് നൽകുന്ന കാരുണ്യത്തിന്റെയും, പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനുമുള്ള മനസ്സുമാണ് യഥാർത്ഥ ക്രിസ്മസ് സന്ദേശം.

