ഇടുക്കി: സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തി ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ പി ഡി കോംപ്ലക്സിന്റെ ശിലാസ്ഥാപനവും ഒ പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റേയും ഉദ്ഘാടനം ഒക്ടോബര്‍ 26ന് ഉച്ചക്ക് ശേഷം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുകൊടുത്ത കമ്മ്യൂണിറ്റി ഹാളിലാണ് ഒ പി വിഭാഗം ആരംഭിക്കുന്നത്. നാഷണല്‍ ആയുഷ് മിഷന്റെ 66 നിര്‍മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കിയ ഏഴ് നിര്‍മാണ പ്രവൃത്തികളുടെയും ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥിയാകും. ചടങ്ങില്‍ എം എം മണി എം എല്‍ എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യാതിഥി ആയിരിക്കും.
പുതിയ ആയുര്‍വേദ കോളേജ് ആശുപത്രി നിര്‍മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടക്കുന്ന ദിവസം തന്നെയാണ് ആശുപത്രിയുടെ ഭാഗമായുള്ള ഒ പി സേവനങ്ങളും ആരംഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്.

ആദ്യഘട്ടത്തില്‍ ‘പ്രസൂതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓര്‍ത്തോപീഡിക്സ്, കായ ചികിത്സ ജനറല്‍ മെഡിസിന്’ എന്നീ സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ സ്പെഷ്യാലിറ്റികളും പ്രവർത്തിക്കും. വിവിധ ജില്ലകളിലായി മൊത്തം 73 നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.

