ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടം നൽകുകയാണ് സിപിഐഎം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ട്. എൻഎസ്എസുമായോ എസ്എൻഡിപിയുമായോ തർക്കമില്ല. സിപിഐഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗ് മതേതര പാർട്ടി ആണെന്ന് എത്ര തവണ പറഞ്ഞു.
ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് INL. ഐ എൻ എൽ നെ കക്ഷത്ത് വച്ചിട്ടാണ് ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്. കപട ഭക്തി പരിവേഷക്കാരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്നും സതീശൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ പ്രീണനവും തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ പ്രീണനവും ആണ് സിപിഐഎമ്മിന്. യുഡിഎഫിന് ഒറ്റ നിലപാടെ ഉള്ളൂവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.ശബരിമലയുമായി ബന്ധപ്പെട്ട് എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.
സർക്കാരിനോട് പ്രതിപക്ഷം 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുമോ?. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ട് നടത്തിയ സമരത്തിൽ എടുത്ത കേസുകൾ പിൻവലിക്കുമോ? നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസ് പ്രവർത്തകർക്കെതിരെ അടക്കം എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാണോ? എന്നതാണ് ചോദ്യം. ഭരണത്തിന്റെ പത്താം വർഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശബരിമല മാസ്റ്റർ പ്ലാൻ സിപിഐഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ എന്നതാണ് സതീശൻ ചോദിച്ചത്.
