
പി.സി ജോർജിന്റെ മകൻ ഷോൺ ജോർജുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് മകൾ പാർവതിയെ മതം മാറ്റിയത് ജഗതി തന്നെയായിരുന്നുവെന്ന് മകൻ രാജ്കുമാർ. പ്രണയം പാർവതി വീട്ടിൽ പറഞ്ഞപ്പോൾ പിസി ജോർജിനെ വിളിച്ച് ജഗതി ആവശ്യപ്പെട്ടത് ഈ ഒറ്റകാര്യം മാത്രമായിരുന്നെന്നും രാജ്കുമാർ പറയുന്നു. ഭാവിയിൽ പാർവതിക്ക് ബുദ്ധിമുട്ടുകൾ വരാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് രാജ്കുമാർ വ്യക്തമാക്കുന്നത്.

”പാർവതിയുടെ കാര്യം വീട്ടിൽ അറിഞ്ഞപ്പോൾ അമ്മയ്ക്കായിരുന്നു ഷോക്ക്. നമ്മൾ അത് പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ അമ്മ കൂടി ടെൻഷൻ അടിക്കുന്നത് കണ്ടപ്പോൾ എനിക്കും കുറച്ച് ടെൻഷനായി. ക്രിസ്റ്റ്യൻ ആണെന്ന് കേട്ടപ്പോൾ ബന്ധുക്കൾ എന്തു വിചാരിക്കും? പപ്പ ഇത്രയും ഫെയിമസ് ആയി നിൽക്കുവല്ലേ എന്നൊക്കെയായിരുന്നു അമ്മയുടെ ടെൻഷൻ. പക്ഷേ എന്തൊക്കെയായാലും പപ്പ പറയുന്നതിനപ്പുറം അമ്മയ്ക്ക് വേറൊന്നുമില്ലായിരുന്നു.
ഷോൺ ജോർജ് എന്റെ കൂടെ കോളേജിൽ പഠിച്ചതാണെങ്കിലും ഒരുമിച്ച് ഞങ്ങൾ കണ്ടിട്ടില്ല. പാർവതി കാര്യം തുറന്നുപറഞ്ഞപ്പോൾ തന്നെ പപ്പ ജോർജ് അങ്കിളിനെ വിളിച്ചു. കാര്യം അറിഞ്ഞല്ലോ എന്നായിരുന്നു ചോദ്യം. ഒറ്റ കണ്ടിഷനേ പപ്പ പറഞ്ഞുള്ളൂ. പാർവതിയെ മതം മാറ്റണം. വിശ്വാസമൊക്കെ അവളുടെ ഇഷ്ടത്തിനായിക്കോട്ടെ, പക്ഷേ മാമോദീസ മുക്കി മതം മാറ്റണമെന്ന് പപ്പ തന്നെ അവരോട് ആവശ്യപ്പെട്ടു. ഭാവിയിൽ എന്റെ മകളെ തെമ്മാടിക്കുഴിയിൽ അടക്കാൻ സമ്മതിക്കില്ല എന്നായിരുന്നു പപ്പയുടെ വാദം. അങ്ങനെ അൽഫോൺസ എന്ന പേരാണ് അവൾ സ്വീകരിച്ചത്. പക്ഷേ, ഞങ്ങളൊക്കെ പാർവതി, പാറു എന്നൊക്കെ തന്നെയാണ് വിളിക്കുന്നത്”.