
ചങ്ങനാശ്ശേരി : 223 വർഷമായി നടത്തിവരുന്ന ആഘോഷ ചിലവിലേക്ക് തിരുവിതാംകൂറിൻ്റെ കൊട്ടാരം കച്ചേരിയായി മണ്ഡപത്തിൻ്റെ വാതിൽ (ഇന്നത്തെ റവന്യൂ ടവർ ) നിന്ന് അനുവദിച്ച് നൽകിയ രാജകീയ അവകാശം (ആറേകാൽ പണം)ഡിസംബർ 25ാം തീയതി വൈകുന്നേരം 7.30 ന് റവന്യൂ അധികാരികളിൽ നിന്ന് ജമാ അത്ത് ഭാരവാഹികൾ സ്വീകരിച്ച് കൊണ്ട് ചങ്ങനാശ്ശേരി ചന്ദനക്കുട ദേശീയാഘോഷത്തിന് തുടക്കം കുറിച്ചു

ചന്ദനക്കുടത്തിന്റെ ചരിത്രം അറിയണമെങ്കിൽ നമ്മൾ ഒരു 261 വർഷം പിന്നോട്ട് പോകണം, അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ വേണാട് ഭരിക്കുന്ന കാലം, വേണാട് ദേശം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മാർത്താണ്ഡ വർമ്മ നാട്ടു ദേശങ്ങളെ വേണാടിനോട് ചേർക്കാനുള്ള ശ്രമം തുടങ്ങി, രാജാവ് ഇതിനായി തന്റെ രാജ്യത്തെ ഏറ്റവും പ്രബലനായ രാമയ്യൻ ദളവ എന്ന തമിഴ് ബ്രാഹ്മണനെ നിയോഗിച്ചു, അങ്ങനെ രാമയ്യൻ അമ്പലപ്പുഴ, തിരുവല്ല എന്നി നാട്ടു രാജ്യങ്ങൾ താണ്ടി തെക്കുംകൂർ രാജാവിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരിയും അദ്ദേഹം വേണാടിനോട് ചേർത്തു. അദ്ദേഹത്തെ സഹായിച്ചത് തമിഴ് വംശകരയായ മുസ്ലിംങ്ങളായിരുന്നു, അവർക്ക് തെക്കുംകൂർ രാജാവിന്റെ ആസ്ഥാനത്ത് വെച്ചു സ്വികരണം നൽകി രാജാവ് തന്റെ പരദേവതയായ കാവിൽ ഭഗവതിയുടെ മുന്നിൽ വെച്ച് അവിടുത്തെ ഉത്സവത്തിന് അവരെ ആദരിച്ചു. അങ്ങനെ രാജാവിന് കാഴ്ച ദ്രവ്യങ്ങളുമായി എല്ലാ വർഷവും അവർ എത്തി. ആ സ്വീകരണ തുടർച്ചയാണ് നമ്മൾ ഈ കാണുന്ന ചന്ദനക്കുട ഘോഷയാത്ര, ഒരു സൈനിക വിജയത്തിന്റെ സമ്മോഹനമായ നാടിന്റെ ഒരു സംസ്കൃതിയാണ്.
ഒരാനപ്പുറത്ത് അന്നത്തെ കാലത്തെ വിലപിടിപ്പുള്ള വസ്തുക്കളായ കുരുമുളകും ചന്ദനവും സുഗന്ധദ്രവ്യങ്ങളുമായി മുസ്ലീം പടയാളികൾ, അനക്ക് മുന്നിൽ കുതിരപ്പുറത്ത് വാളും പരിചയും വില്ലും പിടിച്ച പ്രമാണിയുടെ നേതൃത്തത്തിലായിരുന്നു വരവ്, ആദ്യ കാലത്ത് പഴയ പള്ളിയായിരുന്നു ഈ സൈനിക ബഹുമതി രാജാവിൽ നിന്ന് വാങ്ങാൻ തുടക്കമിട്ടത്, പിന്നീട് ജമാഅത്ത് വിഭജിക്കുകയും, അങ്ങനെ കുറച്ചു കാലം ചന്ദനക്കുടം ഇല്ലാതെയായി, പിന്നീട് വിഭജിച്ച ജമാഅത്ത് പുതൂർപള്ളി സ്ഥാപിക്കുകയും ചമയങ്ങളും ഉടവാളും പഴയ പള്ളിയിൽ നിന്ന് ഏറ്റുവാങ്ങുകയും ചന്ദനക്കുടം വീണ്ടും തുടങ്ങുകയും ചെയ്തു. ഇതിനിടെ ബ്രിട്ടീഷ് ഭരണകാലത്ത് ചങ്ങനാശ്ശേരി ചന്ത ഭാഗത്തേക്കുള്ള ഘോഷയാത്ര മുടങ്ങുകയും ചെയ്തിട്ടുണ്ട്, ഏകദേശം എഴുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് മന്നത്ത് പത്ഭനാഭൻ ചന്ദനക്കുട ഘോഷയാത്രക്ക് എൻ എസ് എസ്സ് ആസ്ഥാനത്ത് വെച്ച് സ്വീകരണം നൽകുകയും അതിനു കൂടുതൽ ജനകീയത കൈവരികയും ചെയ്തു . ഡിസംബർ 25 ന് കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് പണ്ടു കാലത്ത് രാജാവോ രാജ പ്രതിനിധികളോ ചന്ദനക്കുടം സ്വീകരണം നൽകിയിരുന്നത്, പിന്നീട് രാജ ഭരണം ഇല്ലാതാവുകയും കാവിൽ ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹികൾ സ്വീകരണം ഏറ്റടുക്കുകയും ചെയ്തു. രാജാവിന് പകരം സർക്കാർ പ്രതിനിധിയായി പണ്ട് ജില്ലാ കളക്ടർ നേരിട്ട് വന്ന് ഘോഷയാത്രക്ക് പണക്കിഴി നൽകിയിരുന്നു, ഇപ്പോൾ നിലവിൽ അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ഘോഷയാത്രക്ക് സ്വീകരണവും പണക്കിഴിയും നൽകിവരുന്നത്.
നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും വിശാലമായ സഹിഷ്ണുതയോടെ അത് ചങ്ങനാശ്ശേരിയുടെ മണ്ണിൽ തുടരുകയാണ്, ചന്ദനക്കുടം കേവലമൊരു ആഘോഷമല്ല, ചരിത്ര തിരുശേഷിപ്പാണ്, രാജ്യത്തിനായി പടക്കിറങ്ങി രക്തസാക്ഷിത്തം വരിച്ച മുൻ തലമുറയുടെ പിൻഗാമികൾക്ക് ആലവട്ടവും വെഞ്ചാമരവും ഒക്കെയായി ഒരു സ്വീകരണം. ചങ്ങനാശ്ശേരിയിലെ ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ജന വിഭാഗങ്ങളുടെ സാംസ്കാരിക ഇഴയടുപ്പത്തിന് ഇപ്പോൾ നൂറ്റാണ്ടുകൾ പിന്നിടുന്നു.
