
തിരുവനന്തപുരം: ക്രിസ്മസ് പുലരിയിൽ ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ച പെൺകുഞ്ഞിന് പേരിട്ടു. ബുധനാഴ്ച പുലർച്ചെ 05:50-നാണ് അമ്മത്തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ലഭിച്ചത്. ആരോഗ്യ-ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞിന് ഇടാനുള്ള പേരുകൾ മന്ത്രി ഫെയ്സ്ബുക്കിലൂടെ ക്ഷണിക്കുകയും ചെയ്തിരുന്നു.

കുഞ്ഞിനായി ലഭിച്ച ഒട്ടേറെ പേരുകളിൽ നിന്ന് ‘സ്നിഗ്ധ’ എന്ന പേരാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ശിശുക്ഷേമസമിതിയിലെ രണ്ടുവയസുകാരി ജാനുവാണ് നറുക്കെടുത്തത്. സ്നേഹമുള്ള, ഹൃദ്യമായ, തണുപ്പുള്ള എന്നൊക്കെ അർഥമുള്ള പേരാണ് സ്നിഗ്ധയെന്ന് മന്ത്രി പറഞ്ഞു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില എന്നിങ്ങനെ 2400-ലേറെ മനോഹരമായ പേരുകളാണ് ലഭിച്ചതെന്നും ഇതിൽ നിന്ന് ഒരു പേര് തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും വീണ ജോർജ് പറഞ്ഞു. നിർദേശിക്കപ്പെട്ട മറ്റ് പേരുകൾ ഭാവിയിൽ കുഞ്ഞുങ്ങൾക്ക് ഇടാനായി സൂക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഇന്ന് രാവിലെ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചത്. കുഞ്ഞിന് ഇടാൻ പേരുകൾ ക്ഷണിച്ചുകൊണ്ടുള്ള മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരുകളാണ് കമന്റ് രൂപത്തിൽ എത്തിയത്. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.