ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്നാട് ഡിണ്ടിഗലില്‍ എസ്ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യല്‍. വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ശബരിമല ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്. ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടെന്നാണ് എസ്ഐടി പറയുന്നത്. ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണു വെച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി. പ്രവാസി വ്യവസായിയാണ് നിര്‍ണ്ണായക മൊഴി നല്‍കിയിരുന്നത്.
ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്ഐടിയുടെ നീക്കം. ഡിണ്ടിഗല്‍ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയില്‍ നിന്നാണ് എസ്ഐടി കണ്ടെത്തിയത്.

ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നില്‍ ചെന്നൈ സ്വദേശിയായ വിഗ്രഹ കടത്ത് സംഘ തലവന്‍ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതലാണ് ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങിയത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകള്‍ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബര്‍ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നല്‍കിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണന് പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു.
