
തൃശൂർ: കെഎസ്യു- എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ ഡി സോൺ കലോത്സവം നിർത്തിവച്ചു. മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ആണ് കലോത്സവം നടക്കുന്നത്.

കെഎസ്യു ജില്ലാ അദ്ധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എന്നാൽ എസ്എഫ്ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്യു ആരോപിച്ചു. സ്കിറ്റ് മത്സരം നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. തുടർന്ന് കലോത്സവം നിർത്തിവയ്ക്കുകയായിരുന്നു.
ജനുവരി 24നാണ് കലോത്സവം ആരംഭിച്ചത്. ഇന്നായിരുന്നു സമാപനം നടക്കേണ്ടിയിരുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്രതാരം സലിംകുമാർ ആണ് നിർവഹിച്ചത്.

കവിതാരചന, ഓയിൽ പെയിന്റിംഗ്, പ്രസംഗ മത്സരം, കൊളാഷ് രംഗോലി, മോഡലിംഗ്, ഡിബേറ്റ്, കാവ്യകേളി, ഭരതനാട്യം, കുച്ചിപുഡി, ഓഡിസി, കഥക്, മണിപുരി, കോൽക്കളി, ദഫ് മുട്ട്, മിമിക്രി, മൈം, അറബനമുട്ട്, ഒപ്പന, വട്ടപ്പാട്ട്, മോണോ ആക്ട്, കവിത പാരായണം, കഥാപ്രസംഗം, ലളിതഗാനം, ശാസ്ത്രീയ സംഗീതം,
ഫോട്ടോഗ്രഫി, ക്വിസ്, എംബ്രോയ്ഡറി, അക്ഷരശ്ലോകം, ഹിന്ദി പ്രഭാഷണം, ഉറുദു പ്രഭാഷണം, സംസ്കൃതം പ്രഭാഷണം, തമിഴ് പ്രഭാഷണം, അറബിക് പ്രഭാഷണം, മലയാളം പ്രഭാഷണം, ഇംഗ്ലീഷ് പ്രഭാഷണം എന്നീ മത്സരങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്.