
കണ്ണൂർ: പികെ ശ്രീമതി ടീച്ചർക്ക് പാർട്ടിയിൽ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജ. പാർട്ടി പ്രവർത്തനത്തിൽ നിന്നും ആർക്കും വിരമിക്കലില്ലെന്നും സജീവമായി പ്രവർത്തിക്കുന്ന നേതാവാണ് പികെ ശ്രീമതിയെന്നും കെകെ ശൈലജ പറഞ്ഞു.

‘യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ശ്രീമതി ടീച്ചർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പ്രായപരിധി നിശ്ചയിച്ചത്. സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ തടസമില്ല. എന്നാൽ, ഒരു സെക്രട്ടേറിയറ്റ് അംഗം പ്രവർത്തിക്കുന്ന പോലെ ടീച്ചർക്ക് പ്രവർത്തിക്കാനാവില്ല. ശ്രീമതി ടീച്ചർ കേന്ദ്രത്തിലാണ് പ്രവർത്തിക്കേണ്ടതെന്നത് പാർട്ടി തീരുമാനമാണ്.

75 വയസ് കഴിഞ്ഞവർ പാർട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കുന്ന രീതി ഇപ്പോൾ പാർട്ടിയിലുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടേറിയറ്റിൽ നിന്നും പ്രായപരിധി കാരണം ശ്രീമതി ടീച്ചർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ടീച്ചർ മാത്രമല്ല, ഇത്തരത്തിൽ മാറി നിൽക്കുന്നത്. പുതിയ ആളുകൾക്ക് കമ്മിറ്റിയിൽ വരാൻ വേണ്ടിയാണിത്. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട എകെ ബാലനടക്കമുള്ളവർ ഇപ്പോഴും സജീവമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. സിപിഎമ്മിൽ റിട്ടയർമെന്റില്ല.
പികെ ശ്രീമതി ടീച്ചർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റാണ്. ആ നിലയ്ക്ക് ഇന്ത്യയുടെ എല്ലാ ഭാഗത്തും സഞ്ചരിച്ച് മഹിളാ അസോസിയേഷന്റെ പ്രവർത്തനത്തിൽ നേതൃപരമായ ഇടപെടൽ നടത്തേണ്ടതുണ്ട്. അതിനാലാണ് കേന്ദ്ര കമ്മിറ്റി അംഗമായി നിശ്ചയിച്ചത്.’- കെകെ ശൈലജ പറഞ്ഞു.