ഇടുക്കി:മൂലമറ്റം പവർ ഹൗസ് അറ്റകുറ്റ പണികൾക്കായി ഒരു മാസത്തേയ്ക്ക് അടക്കുന്നു. ഇതിന്റെ ഭാഗമായി 600 മെഗാവാട്ട് വൈദ്യുതി ഉത്പപാദത്തിൽ കുറവുണ്ടാകും. മഴ തുടർന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യത. അടുത്ത മാസം 11 മുതലാണ് സമ്പൂർണ ഷഡ് ഡൗൺ. നിലവിലെ വൈദ്യുതി ഉപഭോഗം അനുസരിച്ച് പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഡിസംബർ പത്ത് വരെയാണ് അടച്ചിടുക.

ബട്ടർഫ്ലൈ വാൽവിനും മീൻ-ഇല്ലൻ വാൽവിനും നേരിയ തോതിലുള്ള പ്രശ്നങ്ങളുണ്ട്. അത് വലിയ രീതിയിൽ പ്രശ്നങ്ങളാകുന്നതിന് മുമ്പ് അടച്ചിടുക എന്നുള്ളതാണ് കെഎസ്ഇബിയുടെ തീരുമാനം. ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെ പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി പോലുള്ള സംസ്ഥാനങ്ങൾക്ക് നമ്മൾ വൈദ്യുതി വിറ്റിട്ടുണ്ട്. പ്രതിസന്ധി ഉണ്ടാകേണ്ട അല്ലെങ്കിൽ അതിന് സാധ്യതയുള്ള മാസങ്ങളിൽ അഞ്ച് ശതമാനം അധികം വൈദ്യുതിയോടു കൂടി തിരിച്ചു നൽകാം എന്ന കരാറിലാണ് ഈ വൈദ്യുതി വിൽപ്പന നടത്തിയിട്ടുള്ളത് എന്നുള്ളതാണ് നിലവിൽ കെഎസ്ഇബി പറയുന്നത്.
നിലവിലുള്ള വൈദ്യുതി ഉപയോഗം പരിശോധിക്കുമ്പോൾ പ്രതിസന്ധിയിലേക്ക് കടക്കില്ല. പ്രതിസന്ധി ഉണ്ടാകുവാണേൽ പോലും നേരത്തെ വൈദ്യുതി വിറ്റ സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി എത്തുന്നതോടുകൂടി അതും പരിഹരിക്കപ്പെടും. ഇതിന് മറ്റൊരു പ്രശ്നമായി നിലനിൽക്കുന്നത് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പാണ്. നിലവിൽ 2385 അടി വെള്ളമാണ് അവിടെ ഉള്ളത്. അതായത് 80 ശതമാനത്തിന് മുകളിൽ ജലനിരപ്പ് അവിടെയുണ്ട്. മഴ തുടർന്നിട്ടുണ്ടെങ്കിൽ ആ ജലനിരപ്പ് കൂടും എന്നുള്ള സാഹചര്യം കൂടിയുണ്ട്.

പക്ഷേ നവംബർ മാസം എന്ന് പറയുന്നത് സാധാരണ ഗതിയിൽ മഴ കുറഞ്ഞ് നിൽക്കുന്ന സമയമായതുകൊണ്ട് പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഒരുപക്ഷെ ന്യൂനമർദ്ദമോ മറ്റോ ഉണ്ടായാൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്.

