തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. പരാതി നൽകിയ യുവതിയുമായി ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ് ഹർജിയിൽ രാഹുൽ പറയുന്നത്. എന്നാൽ പീഡനാരോപണം രാഹുൽ നിഷേധിക്കുകയാണ്.

ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹർജിയിൽ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയിൽ പറയുന്നു. പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്റെ ഹർജിയിലുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആർ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

