തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ കെഎസ്ആർടിസിയെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്ന നയത്തിന്റെ ഭാഗമായി വലിയൊരു തുക തന്നെ ഗതാഗത കോർപ്പറേഷനായി ഇത്തവണ വകയിരുത്തിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ കാലപ്പഴക്കം ചെന്നവയെ പൊളിച്ചു നീക്കി പുതിയ ബിഎസ് 6 ബസുകൾ വാങ്ങുന്നതിന് വകയിരുത്തിയ തുക 127 കോടി രൂപയായി വർധിപ്പിച്ചു. പഴയ ബസുകൾ മാറ്റി പുതിയവ നിരത്തിലിറക്കുന്നതിലൂടെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും.
മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡിപ്പോകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണന്ന് മന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.

വർക്ക്ഷോപ്പ്, ഡിപ്പോകൾ എന്നിവയുടെ ആധുനികവത്കരണത്തിനുമായി 45.72 കോടി രൂപ ബജറ്റിൽ വകയിരുത്തി. കെഎസ്ആർടിസിയെ ഇ-ഗവേണൻസ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നതിനായുള്ള സോഫ്റ്റ്വെയർ, ഹാർഡ്വെയർ പരിഷ്കരണങ്ങൾക്കായി 12 കോടി രൂപയും ബജറ്റിൽ അനുവദിച്ചതായി ധനമന്ത്രി ബാലഗോപാൽ പറഞ്ഞു.

2021 മുതൽ 26 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ വാങ്ങാനായി. ഇതിൽ 134 എണ്ണം കെഎസ്ആർടിസിക്കും 528 എണ്ണം സ്വിഫ്റ്റിനുമായാണ് വാങ്ങിയതെന്ന് മന്ത്രി പറഞ്ഞു.
