
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം സ്വദേശിനിയെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി തനിക്കെതിരെ പീഡന പരാതി നൽകിയതിന്റെ വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അബ്ദുൾ സനൂഫ് പറഞ്ഞു.

സനൂഫ് ബസ് ഡ്രൈവറായി ജൊലി ചെയ്തിരുന്ന സമയത്താണ് യുവതിയെ പരിചയപ്പെട്ടത്. യുവതി ഇയാൾക്കെതിരെ പീഡന പരാതി നൽകിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംസാരിത്തിനിടയിൽ ഇരുവരും തമ്മിൽ വഴക്കായി. ഇതോടെ യുവതി ബഹളം വച്ചു. തുടർന്ന് പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ അബ്ദുൾ സനൂഫിനെ ചെന്നൈയിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ രാവിലെയോടെ കോഴിക്കോട് എത്തിക്കുമെന്ന് കോഴിക്കോട് ടൗൺ എ.സി.പി പി.ബിജുരാജ് പറഞ്ഞു.
യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇയാൾ ലോഡ്ജിൽ നൽകിയ മേൽവിലാസവും ഫോൺനമ്പറും വ്യാജമായിരുന്നു. സനൂഫ് ഉപയോഗിച്ചിരുന്ന കാർ പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
