
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ ചാമ്പ്യൻമാർക്കുള്ള സ്വർണക്കപ്പിന്റെ കലോത്സവ വേദിയിലേക്കുള്ള പ്രയാണം ഇന്ന് തുടങ്ങും. കാഞ്ഞങ്ങാട്ടുനിന്ന് തുടങ്ങുന്ന സ്വർണക്കപ്പ് യാത്ര ജനുവരി മൂന്നിന് വൈകീട്ട് ആറിന് കലോത്സവത്തിന്റെ പ്രധാന വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തും. മുഴുവൻ ജില്ലകളിലെയും സ്വീകരണത്തിനു ശേഷമാണ് സ്വർണക്കപ്പ് കലോത്സവ വേദിയിലെത്തുക.
ആദ്യദിനത്തെ യാത്ര കോഴിക്കോട് ജില്ലയിൽ അവസാനിക്കും. രണ്ടാം ദിവസം കോഴിക്കോട്ടുനിന്ന് തുടങ്ങി അങ്കമാലിയിൽ അവസാനിക്കും. മൂന്നാം ദിനം അങ്കമാലിയിൽ തുടങ്ങുന്ന യാത്ര കൊട്ടാരക്കരയിൽ അവസാനിക്കും.
നാലാം ദിനമായ ജനുവരി മൂന്നിന് രാവിലെ ഏഴിന് കൊട്ടാരക്കരയിൽ നിന്ന് തുടങ്ങുന്ന സ്വർണക്കപ്പ് യാത്ര ഒമ്പതിന് തിരുവനന്തപുരം-കൊല്ലം ജില്ല അതിർത്തിയായ തട്ടത്തുമലയിലെത്തും. തട്ടത്തുമലയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ സ്വർണക്കപ്പ് ഏറ്റുവാങ്ങും.
