
തൃശൂർ: വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളി പൂരം വിളംബരം ചെയ്തു. ജനലക്ഷങ്ങൾ കാത്തിരുന്ന തൃശൂർ പൂരം ഇന്ന്. ഗജവീരൻ എറണാകുളം ശിവകുമാറാണ് ഇന്നലെ അമ്മയുടെ തിടമ്പേറ്റിയത്.

ഇന്ന് രാവിലെ ഏഴിന് പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ സന്നിധിയിലെത്തും. ഇതോടെ പൂരം തുടങ്ങും. 11.30ന് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. തിരുവമ്പാടിക്ക് ചന്ദ്രശേഖരൻ തിടമ്പേറ്റും.
12.15ന് പാറമേക്കാവിൽ 15 ആനകളുടെ എഴുന്നള്ളിപ്പ് തുടങ്ങും. ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റും. ഉച്ചയ്ക്ക് രണ്ടോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250 കലാകാരന്മാരുടെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമാവും.
വൈകിട്ട് അഞ്ചിന് പാണ്ടിമേളം കൊട്ടി തെക്കോട്ടിറക്കം. കോർപ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. തുടർന്ന്, ജനസാഗരത്തെ ആനന്ദത്തിലാറാടിച്ച് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴരയോടെ ഭഗവതിമാർ മടങ്ങും. നാളെ പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയും.
