
തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡിൽ. തൃശ്ശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

ഈമാസം 14ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14നായിരുന്നു സംഭവം. മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് ഇയാൾ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂരിൽ ബസിറങ്ങിയ യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 2023ൽ സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.
അന്ന് നെടുമ്പാശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവേ തൊട്ടടുത്തിരുന്ന നടിയും മോഡലുമായ യുവതിക്ക് നേരെയും ഇയാൾ സമാനമായ രീതിയിൽ ലൈംഗിക അതിക്രമം നടത്തിയിരുന്നു. തുടർന്ന് യുവതി സംഭവം മൊബൈലിൽ ചിത്രീകരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിടിക്കപ്പെട്ടപ്പോൾ തൃശൂർ പേരാമംഗലത്ത് വച്ച് ഇറങ്ങി ഓടാൻ ശ്രമിച്ച സവാദിനെ കണ്ടക്ടർ പിടികൂടുകയായിരുന്നു.
