
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ തുടരുന്ന രാപകൽ സമരത്തിൻറെ 22-ാം ദിവസമായ നാളെ ആശാ വർക്കർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തും. രാവിലെ 10.30 സെക്രട്ടേറിയറ്റ് പടിക്കൽ നിന്ന് മാർച്ച് ആരംഭിക്കും.

ജീവൽ പ്രധാനമായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തോട് സർക്കാർ നിഷേധാത്മക സമീപനം പുലർത്തുന്ന സാഹചര്യത്തിലാണ് സഭാ സമ്മേളനം തുടങ്ങുന്ന ദിവസം നിയമസഭയിലേക്ക് മാർച്ച് നടത്തുന്നത് എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.
കുടിശ്ശിക ഉടനടി നൽകുക, ഓണറേറിയം വർധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള 2022 മാർച്ച് രണ്ടിന്റെ ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് ആശമാർ സമരം ആരംഭിച്ചത്.
ഓണറേറിയം, ഇൻസൻറീവ് ഇനങ്ങളിൽ കുടിശ്ശികയായിരുന്ന മുഴുവൻ തുകയും സമരം ആരംഭിച്ച ശേഷം വിതരണം ചെയ്തിരുന്നു. ആദ്യമായാണ് ഇത്രയും തുക വളരെ അടുത്ത ദിവസങ്ങളിൽ ആശമാർക്ക് ലഭിക്കുന്നത്. 62 വയസിലെ പിരിച്ചുവിടൽ ഉത്തരവിന്റെ ഭീഷണിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ടയിലെ ആശാവർക്കർ ലളിതമ്മ ജോയിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
