
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് ആറ്റിങ്ങല്‍ നഗരസഭ. ഈ നല്ല മാതൃകയെ സംസ്ഥാന സർക്കാരും മലിനീകരണ നിയന്ത്രണ ബോർഡും അവാർഡുകൾ നൽകി ആദരിച്ചത് നിരവധി തവണയാണ്.

സൂര്യനൊപ്പം ആറ്റിങ്ങൽ നഗരസഭയും ഉണരും. നഗരസഭയുടെ മുന്നിൽ നിന്ന് വണ്ടികളിലും നടന്നും നഗരത്തിന്റെ വിവിധ ഇടങ്ങളിലേക്ക് ശുചീകരണയജ്ഞത്തിനായി തൊഴിലാളികൾ ഇറങ്ങും.
അതിരാവിലെ തുടങ്ങുന്ന ശുചീകരണ യജ്ഞം ഉച്ചയ്ക്ക് സംസ്കരണ പ്ലാന്റില്‍ മാലിന്യം എത്തിക്കുന്നതോടെ തീരുന്നില്ല. ഇവിടെ അജൈവ മാലിന്യങ്ങളെ തരം തിരിച്ച് ഓരോ വിഭാഗങ്ങളിലേക്ക് മാറ്റും.
ജൈവമാലിന്യ സംസ്കരണം മാത്രമല്ല ഈ മാലിന്യങ്ങളെ വളമാക്കി വരുമാനവും നേടുന്നുണ്ട് നഗരസഭ. കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത മുനിസിപ്പാലിറ്റിയാണിത്. അജൈവ മാലിന്യ നിർമ്മാർജനത്തിനും ജൈവ മാലിന്യ നിർമ്മാർജനത്തിനും പുറമേ ബയോ സാനിട്ടറി വെയ്സ്റ്റുകളും നഗരസഭയുടെ നേതൃത്വത്തിൽ സംസ്കരിക്കുന്നുണ്ട്.

മാലിന്യ സംസ്കരണം സംസ്കാരമായി സ്വീകരിച്ച ജനങ്ങളാണ് ആറ്റിങ്ങൽ നഗരസഭയിലേത്. മാലിന്യ പ്ലാന്റുകൾക്കെതിരെ വലിയ ജനരോക്ഷമുയരുന്ന കാലത്ത് നഗരമധ്യത്തിലാണ് ഇവിടെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഇവിടെ ആര്‍ക്കും പരാതിയില്ല. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്ലാന്റിന്റെ പ്രവർത്തനം തന്നെയാണ് ഇതിന് കാരണം.