
“>തിരുവനന്തപുരം: ക്ഷേത്ര നിർമാണത്തിനായി സ്ഥലം വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഉടമയ്ക്കും ഭാര്യയ്ക്കും മർദനം. തിരുവനന്തപുരം മലയിൻകീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവർക്കാണ് മർദനമേറ്റത്.

കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഐ എസ് ആർ ഒ ജീവനക്കാരനാണ് അനീഷ്. ഇദ്ദേഹത്തിന് കരിക്കകം പമ്പ് ഹൗസിന് സമീപം പത്ത് സെന്റ് സ്ഥലമുണ്ട്. അടുത്തിടെ ഒരു സംഘം വന്ന് ക്ഷേത്ര നിർമാണത്തിനായി മൂന്ന് സെന്റ് സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടു.
തങ്ങൾ സ്ഥലം കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും വേണമെങ്കിൽ പത്ത് സെന്റ് ഒന്നിച്ച് മാർക്കറ്റ് വിലയ്ക്ക് നൽകാമെന്നും പറഞ്ഞു.

എന്നാൽ വീട്ടിലെത്തിയ സംഘത്തിന് അനീഷ് പറഞ്ഞതിനോട് താത്പര്യമില്ലായിരുന്നു. മൂന്ന് സെന്റ് മാത്രം മതിയെന്ന് പറഞ്ഞു. അനീഷ് സമ്മതിക്കാതായതോടെ വീട്ടിൽ നിന്നിറങ്ങി. ഈ സംഘം പിറ്റേന്ന് ഇവരുടെ ഭൂമിയിൽ അതിക്രമിച്ച് കയറി വിളക്കുവച്ചു.
അനീഷ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെബ്രുവരി മൂന്നിന് പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ എതിർകക്ഷികൾക്ക് വക്കീൽ നോട്ടീസും അയച്ചു. എന്നാൽ പ്രതികൾ വീണ്ടും സ്ഥലത്ത് അതിക്രമിച്ച് കയറി വിളക്കുവച്ചു.
ആളുകൾ തന്റെ സ്ഥലത്ത് അതിക്രമിച്ചുകയറുന്നത് തടയാനായി ഗേറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചു. തുടർന്ന് ഭാര്യയ്ക്കൊപ്പം സ്ഥലത്തെത്തി. ഈ സമയത്താണ് ആക്രമണമുണ്ടായത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ പ്രതികൾ അനീഷിനെയും ആര്യയേയും പിടിച്ചുതള്ളി, മർദിക്കുകയായിരുന്നു.