
തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ പെൺസുഹൃത്തടക്കം അഞ്ചുപേരെ യുവാവ് കൊലപ്പെടുത്തിയതിന് പിന്നിൽ ബിസിനസ് തകർന്നതിനെ തുടർന്നുള്ള സാമ്പത്തിക ബാദ്ധ്യതയെന്ന് വിവരം. കൊലപാതകത്തിന് ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രതി അഫാൻ നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം പേരുമലയിലും ആർ.എൽ പുരത്തും പാങ്ങോടുമായി മൂന്നുവീടുകളിലെ അഞ്ചുപേരെയാണ് അഫാൻ എന്ന 23കാരൻ വെട്ടിക്കൊന്നത്. വെട്ടേറ്റ പ്രതിയുടെ ഉമ്മ ഷമീന ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം കഴിച്ചെന്ന് പറഞ്ഞ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹോദരൻ അഹസാൻ, ഉമ്മ ഷമീന. പെൺസുഹൃത്ത് ഫർസാന, വാപ്പയുടെ ഉമ്മ സൽബാ ബീവി, പിതൃസഹോദരി ഷാഹിദ, ഭർത്താവ് ലത്തീഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുവീടുകളിലായാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിതാവിന്റെ കൂടെ വിദേശത്തായിരുന്ന പ്രതി വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചുവന്നതാണ്, ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനുജൻ അഹസാൻ. റിട്ടയേർഡ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്,
ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞതിനെ തുടർന്ന് വൻ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരിലും നിന്നായി വൻതുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി, കടബാദ്ധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.