കോഴിക്കോട്: മലബാറിൻ്റെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന കോഴിക്കോട് – വയനാട് നാലുവരി തുരങ്കപാതയുടെ നിർമാണത്തിലെ ഏറ്റവും നിർണായക ഘട്ടത്തിന് ഇന്ന് തുടക്കമാകും. ആനക്കാംപൊയിൽ കള്ളാടി മേപ്പാടി റൂട്ടിൽ വിഭാവനം ചെയ്തിരിക്കുന്ന പാതയുടെ പാറ തുരക്കലിൻ്റെ (ബ്ലാസ്റ്റിങ്) ഔദ്യോഗിക സ്വിച്ച് ഓൺ കർമം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിസ്ഥിതി, വനം വകുപ്പുകളുടെ കർശന പരിശോധനകൾക്കും അനുമതികൾക്കും ശേഷമാണ് സംസ്ഥാന സർക്കാരിൻ്റെ ഈ സ്വപ്ന പദ്ധതി യാഥാർഥ്യത്തിലേക്ക് ചുവടുവയ്ക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് തുരങ്ക നിർമാണത്തിനായുള്ള ആദ്യ പാറ തുരക്കൽ നടക്കുന്നത്. വയനാട് ജില്ലയിലെ കള്ളാടി ഭാഗത്ത് മണ്ണ് കൂടുതൽ നീക്കം ചെയ്യേണ്ടതുള്ളതിനാൽ അവിടെ പാറ പൊട്ടിക്കുന്ന പ്രവൃത്തികൾ പിന്നീടാകും ആരംഭിക്കുക. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് നിർമാണം പുരോഗമിക്കുന്നത്.
ഓസ്ട്രേലിയൻ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ കട്ട് ആൻഡ് കവർ (Cut and Cover) രീതിയിലാണ് തുരങ്കം നിർമിക്കുക. കൃത്യമായ അളവിലും ആഴത്തിലും പാറ തുരക്കുന്നതിനായി ആധുനിക റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാവും പ്രവൃത്തികൾ പൂർത്തിയാക്കുക. രാജ്യത്തെ മുൻനിര ഏജൻസിയായ കൊങ്കൺ റെയിൽ കോർപറേഷനാണ് ഈ ബൃഹത്തായ പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്നത്.

രാവിലെ 11ന് നടക്കുന്ന ആദ്യ ബ്ലാസ്റ്റിങ്ങിനായി പ്രദേശത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാൽ സ്ഫോടനം നടക്കുന്ന മേഖലയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സുരക്ഷാ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും മാത്രമാകും ഈ സമയം അവിടെയുണ്ടാകുക.

ചരിത്രപരമായ ഈ മുഹൂർത്തം തത്സമയം കാണുന്നതിനായി വിപുലമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. മുത്തപ്പൻ പുഴ സെൻ്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചിട്ടുള്ള കൂറ്റൻ വീഡിയോ വാളിലൂടെ പൊതുജനങ്ങൾക്ക് ചടങ്ങ് സുരക്ഷിതമായി വീക്ഷിക്കാം. മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
