
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. റിപ്പോർട്ടർ ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പ്രതി വെളിപ്പെടുത്തൽ നടത്തിയത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് ആണെന്നാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി പറയുന്നു. മുഴുവൻ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വ്യക്തമാക്കി.

2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് എറണാകുളത്തെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്. കൃത്രിമ വാഹനാപകടം സൃഷ്ടിച്ചാണ് സുനിയും സംഘവും നടിയുടെ വാഹനത്തിൽ കയറിപ്പറ്റിയത്. നടിയെ കൂട്ടിക്കൊണ്ടുവരാൻ നിയോഗിച്ച ഡ്രൈവർ മാർട്ടിനും അക്രമികൾക്ക് കൂട്ടുനിന്നു. കൊച്ചി മേഖലയിൽ നടിയുമായി ഒരു മണിക്കൂറിലധികം കറങ്ങി ക്രൂരമായി പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
ഒടുവിൽ വാഹനം ഉപേക്ഷിച്ച് കടന്നു. കേസുമായി നടി സധൈര്യം മുന്നോട്ടുപോയതോടെയാണ് പ്രതികൾ കുടുങ്ങിയത്. സുനി എറണാകുളത്തെ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ പൊലീസ് നാടകീയമായി പിടികൂടി. കോടതി ഹാളിലേക്ക് ഓടിക്കയറിയപ്പോഴാണ് ഇൻസ്പെക്ടർ അനന്തലാലിന്റെ നേതൃത്വത്തിൽ കീഴ്പ്പെടുത്തിയത്.
ആഴ്ചകൾക്കു ശേഷമാണ് ക്വട്ടേഷനിൽ നടൻ ദിലീപിനുള്ള പങ്കിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. 2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായി. 86 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. നടൻ ദിലീപ് ഉൾപ്പടെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ സെപ്തംബറിൽ കർശനവ്യവസ്ഥകളോടെ വിചാരണക്കോടതി പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
