
കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പ്രതികളായ കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം. കുറ്റവാളികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് കൊല്ലപ്പെട്ട ഐവിന് ജിജോയുടെ മാതാവ് റിന്‍സി ആവശ്യപ്പെട്ടു. പഴുതടച്ചുള്ള അന്വേഷണം നടത്തണമെന്ന് പിതാവ് ജിജോയും ആവശ്യപ്പെട്ടു.

നിയമപോരാട്ടവുമായി മുന്നോട്ടു പോകും. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. ഇനി ഒരമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാകരുത്. കടുത്ത ശിക്ഷ നല്‍കണം. നിയമപോരാട്ടം മകന് വേണ്ടി മാത്രമല്ലെന്നും സമൂഹത്തിന് വേണ്ടിയാണെന്നും കുടുംബം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി 11 മണിയോടെ നായത്തോട് വെച്ചായിരുന്നു അതിദാരുണമായി ഐവിന് കൊല്ലപ്പെട്ടത്. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍ തുറവൂര്‍ സ്വദേശിയായ ഐവിന് ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയും തള്ളിയിട്ട് കാര്‍ കയറ്റി കൊല്ലുകയുമായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണമായ കൊലപാതകം.
ജിജോ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ് നല്‍കാത്തത് ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായാണ് വിനയകുമാര്‍ ജിജോയെ ബോണറ്റിലിട്ട് വാഹനമോടിച്ചത്. പരിക്കേറ്റ ഐവിന് ജിജോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിനയകുമാറിനെയും കോണ്‍സ്റ്റബിള്‍ മോഹനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിനും സിഐഎസ്എഫ് ഡിഐജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
