
കൊച്ചി: ടെലികോളർ ജോലി വാഗ്ദാനം ചെയ്ത ശേഷം അനാശാസ്യപ്രവർത്തനങ്ങൾക്കായി പ്രലോഭിപ്പിച്ചെന്ന് യുവതിയുടെ പരാതി. പാലാരിവട്ടം പൈപ്പ് ലൈനിലെ ഒരു മസാജ് പാർലറിനെതിരെയാണ് പരാതി. യുവതിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. എറണാകുളം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്.

ടെലികോളർ തസ്തികയിൽ ഒഴിവുണ്ടെന്ന പത്രപരസ്യത്തെ തുടർന്നാണ് യുവതി സ്ഥാപനത്തെ സമീപിച്ചത്. മസാജ് പാർലറിലേക്കുള്ള ഒഴിവാണ് എന്നറിഞ്ഞപ്പോൾ സംശയം തോന്നിയിരുന്നു. എന്നാൽ, അംഗീകൃത സ്ഥാപനമാണെന്നും വരുന്ന കോളുകൾക്ക് മറുപടി നൽകിയാൽ മതിയെന്നും സ്ഥാപന ഉടമകൾ യുവതിയെ വിശ്വസിപ്പിച്ചു.
ജോലിക്ക് കയറിയ ശേഷമാണ് മസാജ് പാർലറിൽ നടക്കുന്നത് അനാശാസ്യ പ്രവർത്തനങ്ങളാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതിനിടെയാണ് മാസം ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വാഗ്ദാനത്തോടെ അനാശാസ്യത്തിനായി പ്രലോഭനങ്ങൾ ആരംഭിച്ചത്.

കാക്കനാടും കുണ്ടന്നൂരും ഇവർക്ക് മസാജ് പാർലറുകളുണ്ടെന്നുംസ്പെഷ്യൽ സ്ക്വാഡിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പലരും ഇവിടെ സ്ഥിരം സന്ദർശകരാണെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടികളുടെ വീട്ടിലെ സാമ്പത്തിക പരാധീനതകൾ മുതലെടുത്താണ് ചൂഷണം ചെയ്യുന്നതെന്നുംകോളേജ് വിദ്യാർത്ഥിനികൾ അടക്കം ഇരകളാണെന്നും പരാതിയിൽ പറയുന്നു. പാർലറിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന്നടത്തിപ്പുകാർ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നതായാണ് വിവരം.