
കോട്ടയം : ലഹരിക്കടിമയായ യുവാവ് 65 വയസ്സുകാരിയെ 5 മണിക്കൂർ ബന്ദിയാക്കി. കഴുത്തിൽ കത്തി വച്ച് മൂന്നു പവന്റെ മാലയും 1250 രൂപയും കവർന്നെന്നും പരാതി. മള്ളുശേരി പരേതനായ കോയിത്തറ കെ.സി.ജോസിന്റെ ഭാര്യ സോമ ജോസിനെയാണു യുവാവ് ആക്രമിച്ചത്. ഒട്ടേറെ കേസുകളിൽ പ്രതിയായ അരുൺ ബാബുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 7 മുതൽ രാത്രി 12 വരെയാണ് അരുൺ വീട്ടമ്മയെ ബന്ദിയാക്കിയത്. സംഭവത്തെക്കുറിച്ചു സോമ പറയുന്നതിങ്ങനെ– ഭർത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്കാണു താമസം. രണ്ടു പെൺമക്കളും ജർമനിയിലാണ്. ഇന്നലെ വൈകിട്ട് 100 രൂപ ചോദിച്ചാണ് അരുൺ വീട്ടിലെത്തിയത്. മുൻപ് അരുണും കുടുംബവും പ്രദേശത്തു”താമസിച്ചിരുന്ന പരിചയമുള്ളതിനാൽ 50 രൂപ നൽകാമെന്നു പറഞ്ഞു.

മോട്ടർ നിർത്താനായി വീട്ടിനുള്ളിലേക്ക് കയറി, ശുചിമുറിയിലെ പൈപ്പ് തുറക്കുന്നതിനിടെ പിന്നാലെയെത്തിയ യുവാവ് കഴുത്തിൽ കത്തി വച്ചു. കരഞ്ഞപ്പോൾ ഇരുകരണത്തും തല്ലി. വലതു കയ്യിൽ കത്തികൊണ്ടു വരഞ്ഞു മുറിവേൽപിച്ചു. തുടർന്ന് അകത്തെ മുറിയിലെത്തിച്ചു. തുണി കൊണ്ട് കഴുത്തിന്റെ ഭാഗത്തു കെട്ടി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു. ബന്ദിയാക്കിയ ശേഷം അരുൺ കഞ്ചാവ് വലിച്ചു. കഴുത്തിൽ കിടന്ന മാല ഊരിയെടുത്തു. താലിമാലയാണെന്നു പറഞ്ഞപ്പോൾ താലി മാത്രം ഊരി നൽകി.
സമീപത്തെ അലമാരയിലിരുന്ന പഴ്സിലെ പണവും കവർന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കൊല്ലരുതെന്നു കരഞ്ഞ് അപേക്ഷിച്ചപ്പോൾ രാത്രി 12ന് ഇയാൾ കഴുത്തിലെ കെട്ട് ഭാഗികമായി അഴിച്ച ശേഷം കടന്നുകളഞ്ഞു. അരുൺ പുറത്തു കാണുമെന്ന ഭയത്താൽ സോമ രാത്രി മുഴുവൻ വീടിനുള്ളിൽ ചെലവഴിച്ചു. രാവിലെ സമീപവാസികളെ വിവരം അറിയിച്ചതിനെത്തുടർന്നു ബന്ധുവിന്റെ സഹായത്തോടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അരുണിനെ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു തവണ പൊലീസ് അന്വേഷിച്ചിരുന്നു. അരുണിനെ കണ്ടാൽ സ്റ്റേഷനിൽ അറിയിക്കണമെന്നു മള്ളുശേരി ഭാഗത്തുള്ളവരോട് പറഞ്ഞിരുന്നു. നാലു ദിവസം മുൻപും പൊലീസ് അരുണിനെ അന്വേഷിച്ചിരുന്നു. അരുണിനെതിരെ വാറന്റ് ഉണ്ടെന്നാണു നാട്ടുകാരോട് പറഞ്ഞിരുന്നത്. ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മാരുടെ വിവരങ്ങൾ അരുൺ തേടിയിരുന്നു. സമീപവാസിയായ വീട്ടമ്മയുടെ അടുക്കലെത്തി ഒറ്റയ്ക്കാണോ കഴിയുന്നതെന്നു ചോദിച്ചിരുന്നു.

പല വീടുകളിലും കയറി വീട്ടമ്മമാരെ വിരട്ടി പണം തട്ടിയെടുത്തിട്ടുണ്ടെന്നും ബഹളം വച്ചവരെ കൊന്നുകളഞ്ഞുവെന്നും സോമയെ ഭീഷണിപ്പെടുത്തി. ഭയന്നുപോയ സോമയ്ക്ക് ഇതുവരെ വിറയൽ വിട്ടുമാറിയിട്ടില്ല.ശബ്ദം പോലും പുറത്തു വരാത്ത നിലയിലാണ്. ഏതാനും ദിവസമായി അരുൺ സോമയെ നിരീക്ഷിച്ചിരുന്നു. തുടർന്നാണു വീട്ടിൽ കയറിയത്. സോമയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ശേഷമാണ് അരുൺ സ്ഥലം വിട്ടത്.