
കോട്ടയം: ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കേരള സർക്കാറും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് ‘റാബിസ് ഫ്രീ കേരള പദ്ധതി’ കോട്ടയം ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടയം കെ.സി. മാമ്മൻമാപ്പിള ഹാളിൽ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.

ശാസ്ത്രീയവും സുസംഘടിതവുമായ സമീപനത്തിലൂടെ പേവിഷബാധ ഇല്ലാതാക്കുകയും പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരത്തും കൊല്ലത്തും പേവിഷ വിമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയതിന് പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്.
സഹകരണവും സാമൂഹിക ഇടപെടലും ശക്തിപ്പെടുത്തൽ ലക്ഷ്യം
പേവിഷ ബാധയുടെ നിയന്ത്രണം വാക്സിനേഷനുമപ്പുറം പൊതുജന ബോധവത്കരണം, ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശം, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, തെരുവുനായ്ക്കളുടെ ജനന നിയന്ത്രണം എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സമീപനത്തിലൂടെ നടപ്പാക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ കീഴിലുള്ള വിപുലമായ പ്രതിരോധ കുത്തിവെപ്പ് സംരംഭങ്ങൾ ബോധവത്കരണ കാമ്പയിനുകൾ ട്രെയിനിങ്ങുകൾ വർക്ക്ഷോപ്പുകൾ എന്നിവ കാവയുടെ നേതൃത്വത്തിൽ നടക്കും. നായ്ക്കളുടെ കടിയേറ്റവരെ സമയബന്ധിതമായ രോഗപ്രതിരോധത്തിലൂടെ പിന്തുണക്കുക”യും സുരക്ഷിതമായ മനുഷ്യ-മൃഗ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവബോധ പരിപാടികളിലൂടെ ഭാവിതലമുറയിൽ അവബോധവും ഉത്തരവാദിത്തവും വളർത്തുക, പേവിഷബാധ ഫലപ്രദമായി തടയാനുള്ള അറിവ് പകർന്നുനൽകുകയും പദ്ധതിയുടെ ലക്ഷ്യമാണ്.