
കോട്ടയം : കോട്ടയം നഗരസഭയിൽനിന്ന് തിരിമറി നടത്തി മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുന്ന പ്രതി കീഴടങ്ങാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞും കാണാമറയത്തുതന്നെ. അന്വേഷണം ഏറ്റെടുത്ത വിജിലൻസ് പ്രതിയെ അറസ്റ്റുചെയ്യുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇയാൾ എവിടെയുണ്ടെന്ന വ്യക്തമായ വിവരം കണ്ടെത്താനാകാത്തത് അറസ്റ്റ് അനിശ്ചിതത്വത്തിലാക്കുന്നു.

കോട്ടയം നഗരസഭാ ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശി അഖിൽ സി.വർഗീസിനെ തേടിയാണ് വിവിധ അന്വേഷണസംഘങ്ങൾ ‘ഇരുട്ടിൽ’തപ്പുന്നത്. പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധസമരവും നിലച്ചു.
പ്രതിയുടെ മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാണ് നഗരസഭയിലെ പെൻഷൻ തുകയിലെ മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തത്.
മൊബൈൽ ഫോണോ, എടിഎം കാർഡോ ഉപയോഗിക്കാത്തതിനാൽ ഇത്പിന്തുടർന്നുള്ള അന്വേഷണവും അനിശ്ചിതത്വത്തിലാണ്.
സംസ്ഥാനംവിട്ട പ്രതി തിരിച്ചെത്തിയശേഷമാണ് കീഴടങ്ങാമെന്ന് അഭിഭാഷകനെത്തി അന്വേഷണ സംഘത്തെ അറിയിച്ചത്. എന്നാൽ അറസ്റ്റിനുള്ള നീക്കം നടത്തിയ വിജിലൻസിന് ഇയാളുടെ ഒളിയിടം കണ്ടെത്താനായില്ല.

അന്വേഷണം വിജിലൻസിന് കൈമാറി സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് അഭിഭാഷകൻ അന്വേഷണസംഘത്തെ സമീപിച്ചത്. എന്നാൽ പ്രതിയെ അറസ്റ്റുചെയ്യുമെന്ന നിലപാടായിരുന്നു അന്വേഷണസംഘം അന്ന് സ്വീകരിച്ചത്.
ഒളിവിൽപോയ പ്രതിക്കായി ക്രൈംബ്രാഞ്ച് സംസ്ഥാനമൊട്ടാകെയും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇയാളെ ഒളിവിൽകഴിയാൻ സഹായിച്ച ബന്ധുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. ഒളിവിൽപോകുന്നതിന് തലേന്ന് ഏഴുലക്ഷത്തിലേറെ രൂപ ബാങ്കിൽനിന്ന് പിൻവലിച്ചതിന്റെ തെളിവും ലഭിച്ചിരുന്നു.
മൊബൈൽ ഫോണിനുപകരം വൈഫൈ ഉപയോഗിച്ച് ജി മെയിൽ ഉപയോഗിച്ചതിന്റെ തെളിവുകൾ കിട്ടിയെന്നും ഉടൻ പിടിയിലാകുമെന്നുമുള്ള വിവരങ്ങൾ പ്രചരിച്ചിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ല.
രാഷ്ട്രീയ പാർട്ടികളും ‘സമരപ്രഖ്യാപന’ങ്ങൾ മറന്നനിലയിലാണ്. വിദേശത്തേക്ക് കടക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതിനാൽ രാജ്യംവിടാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്.