
കോട്ടയം: പാലായിൽ നഴ്സിംഗ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നെല്ലിയാനി കല്ലറയ്ക്കൽ സാജന്റെ മകൾ സിൽഫയെ (18) ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എട്ടാം ക്ലാസ് മുതൽ താൻ മരണത്തിനായി കാത്തിരിക്കുന്നു. എങ്ങനെയെങ്കിലും മരിക്കണം. മരണത്തോട് പ്രണയമാണെന്നുമാണ് സിൽഫയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ഇത്തവണ എന്തായാലും വിജയിക്കുമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം, പെൺകുട്ടി മരിക്കാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. പാലാ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിശദമായി പരിശോധനയ്ക്കായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.
ഹൈദരാബാദിൽ ബിഎസ്സി നഴ്സിംഗ് ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു സിൽഫ. ഈസ്റ്റർ അവധിക്ക് നാട്ടിൽ എത്തിയശേഷം ജൂൺ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. അച്ഛൻ – സാജൻ, അമ്മ – സിനി (ഖത്തർ ), സഹോദരൻ – അൽഫോൺസ്. സംസ്കാരം ഇന്ന് വൈകിട്ട് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും.