
കോട്ടയം: തിരുവാർപ്പ് ജെ ബ്ലോക്ക് 9000 പാടശേഖരത്തെ നെല്ലുസംഭരണത്തിൽ തീരുമാനമായില്ല. നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാഡി ഓഫിസ് ഉപരോധത്തെ തുടർന്ന് കലക്ടർ ചർച്ചക്ക് വിളിച്ചെങ്കിലും കർഷകർ ഇറങ്ങിപ്പോയി.

കിഴിവ് നൽകില്ലെന്നായിരുന്നു കർഷകരുടെ നിലപാട്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് ജെ ബ്ലോക്ക്. ഇവിടെ 400 ഏക്കറിലെ കൊയ്ത്ത് ക്വിന്റലിന് മൂന്നുകിലോ നെല്ല് കിഴിവ് വേണമെന്ന ആവശ്യവുമായാണ് മില്ലുകാര്‍ രംഗത്തെത്തിയത്. കര്‍ഷകര്‍ ആവശ്യം നിരാകരിച്ചതോടെ സംഭരണം തടസ്സപ്പെടുകയായിരുന്നു.
ഏറ്റവും മികച്ച നെല്ലാണിതെന്നാണ് കർഷകർ പറയുന്നത്. എന്നാൽ കിഴിവ് വേണമെന്ന് സപ്ലൈകോയും. കലക്ടർ ഇടപെട്ട് രണ്ടുദിവസം ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്നാണ് വെള്ളിയാഴ്ച നെല്‍ കര്‍ഷക സംരക്ഷണ സമിതി മാര്‍ക്കറ്റിങ് ഓഫിസറെ ഉപരോധിച്ചത്. ഉച്ചയോടെ കലക്ടർ സമരക്കാരെ ചർച്ചക്ക് വിളിച്ചു. പിന്നീട് കർഷകരെയും. ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഒരു കിലോ കിഴിവ് നൽകണമെന്നാണ് കലക്ടർ ആവശ്യപ്പെട്ടതെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.
ഇതനുവദിക്കാനാവില്ലെന്ന് പറഞ്ഞ് സമരക്കാർ ഇറങ്ങിപ്പോവുകയായിരുന്നു. കലക്ടർ കർഷകർക്കുവേണ്ടിയല്ല വലിയവർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്നും നെല്ലെടുക്കുന്നതുവരെ സമരം തുടരുമെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.
