
കോട്ടയം : പക്ഷിപ്പനി ഭീതിയും, പക്ഷിവളർത്തൽ നിരോധനവും നീങ്ങി ഈസ്റ്ററിനെ പ്രതീക്ഷയോടെ കാത്തിരുന്ന കർഷകർക്ക് തിരിച്ചടിയായി താറാവുകളിൽ രോഗബാധ. പ്ളേഗ്, പാസ്റ്റർലാ രോഗങ്ങളാണ് പടർന്നുപിടിക്കുന്നത്.

താറാവിന് ആദ്യത്തെ മാസത്തിൽ കൊടുക്കുന്ന പ്ലേഗ് വാക്സിനും, തുടർന്ന് 15 ദിവസത്തിനുള്ളിൽ നൽകുന്ന പാസ്റ്റർലാ വാക്സിൻ ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
തിരുവനന്തപുരം പാലോട് വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സിനാണ് താറാവുകൾക്ക് നൽകേണ്ടത്. ഇവിടെ നിന്ന് മൃഗസംരക്ഷണ വകുപ്പിന് വാക്സിൻ ലഭിക്കാത്തതാണ് രോഗബാധിത പ്രദേശങ്ങളിൽ വാക്സിനേഷൻ തടസപ്പെടാനിടയാക്കുന്നതെന്ന് കർഷകർ പറഞ്ഞു.
2025 മാർച്ച് വരെ താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും പക്ഷിപ്പനി റിപ്പോർട്ടു ചെയ്യാത്തതിനാൽ ഡിസംബർ 31 ന് നിരോധനം അവസാനിപ്പിച്ചിരുന്നു. തമിഴ് നാട്ടിൽ നിന്ന് മുട്ട വാങ്ങി വിരിയിച്ച് താറാവിൻ കുഞ്ഞുങ്ങൾ വളരാനുള്ള സമയം ലഭിക്കാതെ പോയതോടെയാണ് ഈസ്റ്റർ കച്ചവടവും തിരിച്ചടിയായി.
