
സഹോദരനൊപ്പം കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു.ചങ്ങനാശ്ശേരി കുറുമ്പനാടം തറയിൽ കുറ്റിയിൽ ലിസമ്മ – സുനിൽകുമാർ ദമ്പതികളുടെ മകൻ സലീഷ് കുമാർ (32) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം.ചങ്ങനാശ്ശേരി മലേക്കുന്നിലുള്ള വീട്ടിൽ കിണർ വൃത്തിയാക്കാൻ എത്തിയതായിരുന്നു സഹോദരങ്ങളായ സലീഷും സുധീഷും.90 അടി താഴ്ച ഉണ്ടായിരുന്ന കിണറ്റിൽ 20 അടിയോളം ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നു.മോട്ടോർ ഇറക്കി കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ സലീഷ് കാൽ തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവർ ഉടൻതന്നെ ചങ്ങനാശ്ശേരി അഗ്നിശമന സേന ഓഫീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേന അംഗങ്ങൾ കിണറ്റിൽ ഓക്സിജന്റെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് സേനാംഗം മുഹമ്മദ് സാലി ബ്രീത്തിങ് അപ്പാരറ്റസ് ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സലീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
അഗ്നിശമന രക്ഷാ സേന ഉദ്യോഗസ്ഥരായ എൻ. പ്രദീപ്, നിയാസ്, മുഹമ്മദ് സാലി, ഗണേശ് കുമാർ, മനുക്കുട്ടൻ , ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സലീഷ് അവിവാഹിതനാണ് . സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മാന്നില ശ്മശാനത്തിൽ.
