
തലയോലപ്പറമ്പ്: കാര്‍ അന്തർസംസ്ഥാന ബസിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ ദമ്പതികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.

തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ നീര്‍പ്പാറ അസീസി മൗണ്ടിന് സമീപം കലുങ്ക് ജങ്ഷനിൽ വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് അപകടം. പാലക്കാടുനിന്ന് നീണ്ടൂർക്ക് വരുകയായിരുന്ന കാര്‍ ബസിലും ബൈക്കിലും ഇടിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്.
കാറിൽ യാത്ര ചെയ്തിരുന്ന നീണ്ടൂർ പ്രാവട്ടം ചക്രംപടി സ്വദേശിയും ഇടുക്കിയിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബിജു, ഭാര്യ റാണി, ബസ് ഡ്രൈവർ മഹേഷ്, ബൈക്ക് യാത്രികൻ മാഞ്ഞൂർ ചാമക്കാല പ്ലാപ്പറമ്പിൽ സിബിൻ ചാക്കോ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്ക് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാര്‍ ബൈക്കിനെ മറികടന്ന് വരുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ബസിലിടിച്ചശേഷം പിന്നാലെയെത്തിയ ബൈക്കിലും വൈദ്യുതിത്തൂണിലും ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസിന് പിന്നിൽ മറ്റൊരു കാറിടിച്ച് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഒരുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ബസിന്റെയും മുൻവശം പൂർണ്ണമായും തകർന്നു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
