
കോട്ടയം: സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള യൂസ്ഡ് കാർ ഷോറൂമുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അവക്കെതിരെ നടപടി ആരംഭിച്ചതായും ഗതാഗത കമീഷണർ സി.എച്ച്. നാഗരാജു. രജിസ്ട്രേഷനെടുക്കാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഈ സ്ഥാപനങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂസ്ഡ് കാർ ഡീലർമാരുടെ രജിസ്ട്രേഷൻ നടത്തുന്നതിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരാജയംമൂലം സർക്കാറിന് 1.407 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഇക്കാര്യം ഇന്നലെ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
യൂസ്ഡ് കാർ വിൽക്കുന്ന ഡീലർമാർ 2023 ഏപ്രിൽ ഒന്നുമുതൽ ആർ.ടി ഓഫിസിൽനിന്ന് രജിസ്ട്രേഷൻ എടുക്കണമെന്നാണ് കേന്ദ്രനിയമം. 25,000 രൂപയാണ് ഇതിനായി അവർ അടക്കേണ്ട ഫീസ്. അഞ്ചുവർഷത്തേക്കാണ് ഈ രജിസ്ട്രേഷൻ കാലാവധി. എന്നാൽ, ഏഴ് യൂസ്ഡ് കാർ ഡീലർമാർ മാത്രമാണ് കേരളത്തിൽ രജിസ്ട്രേഷൻ എടുത്തിട്ടുള്ളതെന്നാണ് രേഖകൾ.
കേരളത്തിൽ 563 യൂസ്ഡ് കാർ ഡീലർമാർ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഇവർ ജി.എസ്.ടി അടച്ച് പ്രവർത്തിക്കുകയാണ്. 1.407 കോടി രൂപയുടെ നഷ്ടം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യൂസ്ഡ് കാർ ഷോറൂമുകൾക്കെതിരെ നടപടി ആരംഭിച്ചത്.
