
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് ഒറാങ് ആണെന്ന നിഗമനത്തിൽ പോലീസ്. അമിത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കൊലപാതകം നടത്താൻ ഉപയോഗിച്ച കോടാലിയിൽ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമിത് മുൻപ് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളവും കോടാലിയിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ട്. വീടിന്റെ കതകിലും വീടിനകത്ത് പല ഇടങ്ങളിലും അമിതിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്.

ദിവസങ്ങളുടെ ആസൂത്രണത്തിനുശേഷമാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് നഗരത്തിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടയിൽ പലതവണ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഒളിവിലായ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകശേഷം പ്രതി കേരളം വിട്ടതായാണ് പോലീസിന് ലഭിക്കുന്ന വിവരം. പ്രതിയുടെ അവസാന ടവർ ലൊക്കേഷൻ സേലത്താണ് കാണിച്ചത്. ഇയാളുടെ പക്കൽ നിരവധി ഫോണുകളും സിമ്മുകളും ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിജയകുമാറിന്റെ വീട്ടിലെ മുൻജോലിക്കാരനായിരുന്നു അമിത്. വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ജയിലിൽ കഴിഞ്ഞിരുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം വിജയകുമാറുമായി ഇയാൾ പ്രശ്നമുണ്ടാക്കിയതായി വിവരമുണ്ട്. കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
