
കോട്ടയം ∙തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഇന്ന്. എഴുന്നള്ളിപ്പു കടന്നുപോകുന്ന വഴികളിൽ വരവേൽപിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 8.30നു ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും. പുത്തനങ്ങാടി, തിരുവാതുക്കൽ, ഭീമൻപടി എന്നിവിടങ്ങളിലൂടെയാണ് ആറാട്ട് എഴുന്നള്ളിപ്പ്.കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിൽ വൈകിട്ട് 6നു തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണു ചടങ്ങുകൾ. 6.30നു അമ്പലക്കടവിൽനിന്നു തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. തിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് കടന്നു വരുന്ന വഴികളിലെല്ലാം സ്വീകരണം നൽകും.

സ്വീകരണവഴികളിലെ എല്ലാ കവലകളിലും കമാനങ്ങൾ ഉയർന്നു കഴിഞ്ഞു. ജാതിമതഭേദമെന്യേ നാട്ടുകാരെല്ലാം അണിനിരക്കുന്ന വരവേൽപിനാണ് എല്ലായിടത്തും ഒരുക്കങ്ങൾ. ആറാട്ടിനു മുന്നോടിയായി ഇന്നലെ പള്ളിവേട്ട എഴുന്നള്ളിപ്പ് നടന്നു. ക്ഷേത്ര മൈതാനത്തിനു പുറത്ത് പള്ളിവേട്ട ആലിൻ ചുവട്ടിലായിരുന്നു ചടങ്ങ്. പാണ്ടിമേളവും നാഗസ്വരവും സ്പെഷൽ തകിലും അകമ്പടിയായി.
ആറാട്ട് തിരിച്ചുവരവ് സ്വീകരണ കേന്ദ്രങ്ങൾ : അമ്പലക്കടവ് ദേവീക്ഷേത്രം, മാളികപ്പീടിക, കാരാപ്പുഴ കൊച്ചുപാലം, കാരാപ്പുഴ കവല, തെക്കുംഗോപുരം, കുഞ്ഞാച്ചി വളവ്, വയസ്ക്കരകുന്ന്, വയസ്ക്കര കൊട്ടാരം, പുളിമൂട് കവല, പാലാമ്പടം കവല, ടാക്സി സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ്.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 8.00: ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ് (നെൽപറ വയ്പ് കൊടിക്കീഴിൽ മാത്രം). 11.00: ആറാട്ട് സദ്യ. വൈകിട്ട് 6.00: കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രം– ആറാട്ട്. 6.30: തിരിച്ചെഴുന്നള്ളിപ്പ്.
