
കോട്ടയം: ജില്ലയിലെ മാലിന്യ സംസ്കരണത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും 90 ശതമാനം ഫണ്ട് വിനിയോഗം മാർച്ച് 20നകം പൂർത്തിയാക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ പറഞ്ഞു. പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. മാർച്ച് 15ന് മുമ്പ് അടുത്ത ബജറ്റ് അവതരിപ്പിക്കും. 22 ഡിവിഷനിലും ആരംഭിച്ച പദ്ധതികൾ പൂർത്തീകരിക്കുകയെന്നതാണ് ദൗത്യം. പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.

നിലവിലെ പദ്ധതികൾ പൂർത്തീകരിക്കുമെന്നും ഹേമലത കൂട്ടിച്ചേർത്തു. ആറ് മാസത്തിനുള്ളിൽ പ്രാധാന്യം നൽകേണ്ട മേഖലകൾ സംബന്ധിച്ച് സർക്കാറിന്റെ ഭാഗത്തുനിന്ന് നിർദേശം ഉണ്ട്. പാലിയേറ്റിവ് കെയർ ആവശ്യമുള്ളവർക്ക് സഹായം നൽകുക എന്നതാണ് ഇതിൽ പ്രധാനം. അതിദരിദ്രരെ കണ്ടെത്താനുള്ള നടപടിയാണ് മറ്റൊന്ന്. ലൈഫ് പദ്ധതി, മാലിന്യ സംസ്കരണം എന്നിവയാണ് മറ്റ് കാര്യങ്ങൾ. ഈ സാമ്പത്തിക വർഷം അവസാനിക്കാറായെങ്കിലും 55 ശതമാനം ഫണ്ട് ചെലവാക്കിയിട്ടുണ്ട്. മാർച്ച് 20ന് മുമ്പ് 90 ശതമാനം ഫണ്ട് വിനിയോഗിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് പ്രവൃത്തികളിലാണ് പലപ്പോഴും ഫണ്ട് വിനിയോഗം താമസിക്കുന്നത്. മാലിന്യ സംസ്കരണമാണ് ജില്ലയിലെ പ്രധാന പ്രശ്നം. വനിതകൾക്കായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിയത്. ജനകീയ ഹോട്ടലുകൾ മാതൃകയിൽ ഓൺലൈൻ ഭക്ഷണവിതരണ സംവിധാനം പോലെ ഭക്ഷണം പാകം ചെയ്ത് വീടുകളിൽ എത്തിക്കാൻ കുടുംബശ്രീ വഴി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഒരു ഡിവിഷന് പത്ത് ലക്ഷം രൂപ വീതമാണ് മാറ്റിവെച്ചിട്ടുള്ളതെന്നും ഹേമലത കൂട്ടിച്ചേർത്തു. കേടായി കിടക്കുന്ന പോള നീക്കം ചെയ്യാനുള്ള യന്ത്രം പ്രവർത്തന സജ്ജമാക്കാൻ ആറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, ട്രഷറർ സരിത കൃഷ്ണൻ എന്നിവരും പങ്കെടുത്തു.