
കോട്ടയം: തിരുവാതുക്കലിൽ അതിക്രൂരമായി കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാർ, ഭാര്യ ഡോ. മീര വിജയകുമാർ എന്നിവരുടെ ശവസംസ്കാരം ഇന്ന് നടക്കും.ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തിരുവാതുക്കലിലെ ഇരുവരുടെയും വീട്ടുവളപ്പിലാണ് സംസ്കാരം. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിവെച്ചത്. കഴിഞ്ഞദിവസം ഇവർ വിദേശത്ത് നിന്നും നാട്ടിൽ എത്തിയിരുന്നു.

ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
വിജയകുമാറിനോടുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. പിടിയിലായി ആദ്യ മണിക്കൂർ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
വിജയകുമാറിന്റെ ജോലിക്കാരനായിരുന്ന അമിത്തിനെ ശമ്പളം നൽകാതെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇത് തുടർന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ അമിത് ശ്രമിച്ചത്. ഈ കേസിൽ അഞ്ചുമാസം പ്രതി റിമാൻഡിൽ കഴിയുകയും ചെയ്തു.ഈ കാലത്താണ് ഭാര്യയുടെ ഗർഭം അലസി പോകുന്നത്.ഭാര്യയെ പരിചരിക്കാൻ പോലും പോകാൻ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
