
കൊച്ചി: കോട്ടയത്തുനിന്ന് കാണാതായ, പഞ്ചായത്ത് അംഗമായ യുവതിയെയും രണ്ട് പെൺമക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്തിലെ 20-ാം വാർഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ ലോഡ്ജിൽനിന്ന് കണ്ടെത്തിയത്.

ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിന്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടത്. ഇവരെ കോടതിയിൽ ഹാജരാക്കും.
ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരിച്ചതാണ്. ഇതേത്തുടർന്ന് ഭർത്താവിന്റെ സ്വത്ത് വീതംവെച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി കേട്ട ഏറ്റുമാനൂർ പോലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നൽകണമെന്ന് നിർദേശിച്ചിരുന്നു.
പോലീസ് നിർദേശം അനുസരിച്ച് സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ ഐസിയെ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കൾക്കും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഐസയെയും മക്കളെയും കാണാതായത്.
