
കോട്ടയം: മുനിസിപ്പൽ എൻജിനീയറെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാൻ കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. അടുത്ത കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ച് സർക്കാറിന് സമർപ്പിക്കും. മുനിസിപ്പൽ എൻജിനീയർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുവെന്നും ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്നും കൗൺസിൽ യോഗത്തിൽ വിമർശനങ്ങളുയർന്നു.

കോട്ടയം നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മുനിസിപ്പൽ എൻജിനീയർ ഗുരുതരവീഴ്ചയാണ് വരുത്തുന്നത്. ഇത് നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായും അദ്ദേഹത്തെ സ്ഥലം മാറ്റണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതോടെ അടുത്ത കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിക്കുമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അറിയിക്കുകയായിരുന്നു.
സെക്രട്ടറിക്കെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. സെക്രട്ടറിയുടെ അനാസ്ഥമൂലം വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഡീസൽ ഇല്ലാത്തതിനാൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജെ.സി.ബി അടക്കം പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. പുല്ല് വെട്ടി അടക്കമുള്ള യന്ത്രങ്ങളും നിശ്ചലമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ധനം നൽകിയ വകയിൽ നൽകാനുള്ള തുക പെട്രോൾ പമ്പുകാർക്ക് നൽകാത്തതാണ് സീഡൽ മുടങ്ങാൻ കാരണമെന്ന് ചെയർപേഴ്സൻ വിശദീകരിച്ചു. ഇതിനായുള്ള ചെക്ക് തയാറാക്കിയിട്ടുണ്ടെങ്കിലും സെക്രട്ടറി ഒപ്പിടാത്തതിനാൽ പമ്പുകാർക്ക് കൈമാറാനായിട്ടില്ലെന്നും ഇവർ അറിയിച്ചു. സെക്രട്ടറിയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി.
പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ട സമയമായിരിക്കെ, സെക്രട്ടറി അവധിയിൽ പോകുന്നത് ശരിയല്ലെന്നും ഇവർ വിമർശിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ പെയിന്റിങ് അടക്കമുള്ള ജോലികൾ അതിവേഗം തീർത്ത് നഗരസഭയുടെ കുടിവെള്ള ടാങ്കർ റീ ടെസ്റ്റ് നടത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
ഓരോ വിഭാഗത്തിലും പദ്ധതി വിഹിതം 80 ശതമാനം ചെലവഴിക്കാൻ കഴിയാതെ വന്നാൽ അത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും. കരാറുകാർ ജോലികൾ ഏറ്റെടുക്കാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവർക്ക് നൽകാനുള്ള തുക അടിയന്തരമായി നൽകണം. മാർച്ചിൽ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നത് കണക്കിലെടുത്ത്, ഉദ്യോഗസ്ഥർ അവധി ദിവസങ്ങളിലും ജോലി ചെയ്യുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യങ്ങളുയർന്നു.