കോഴിക്കോട്:അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ടു മരണം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ടു മരണവും ഉണ്ടായത്.

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സംഭവിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ് എന്നാണ് വിവരം.
മലപ്പുറം കണ്ണമംഗംലം കാപ്പിൽ ആറാം വാർഡിലെ കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) ആണ് മരിച്ച മധ്യവയസ്ക. ജൂലൈ 8ന് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സ ആരംഭിച്ചിരുന്നു. ഗുരുതരമായതോടെ 4ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

5ന് തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തര ചികിത്സ നൽകി. 26ന് പനിയും ഛർദിയും ഉണ്ടായതോടെ ആരോഗ്യനില വീണ്ടും വഷളായി. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കബറടക്കം നടത്തി. മക്കൾ: മുഹമ്മദ് റാഷിദ്, മൂഹമ്മദ് യാസർ, റൈഹാനത്ത്. മരുമക്കൾ: അനീസുന്നിസ, ജസീല, മുഹമ്മദ് അനീസ്.

