

ശ്രീനഗർ: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് ജില്ലകളിലെ 40 നിയോജക മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 24 എണ്ണം ജമ്മു ഡിവിഷനിലും 16 എണ്ണം കാശ്മീർ ഡിവിഷനിലുമാണ്. ആകെ 415 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ മുൻ ഉപമുഖ്യമന്ത്രിമാരായ താരാ ചന്ദ്, മുസാഫർ ബീഗ് തുടങ്ങിയ പ്രമുഖരുമുണ്ട്.
ആദ്യ രണ്ടുഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അവസാന ഘട്ട വോട്ടെടുപ്പ് കണക്കിലെടുത്ത് പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. 5,060 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ആദ്യ ഘട്ട നോട്ടെടുപ്പ് സെപ്തംബർ 18നും രണ്ടാം ഘട്ടം സെപ്തംബർ 25നുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ഒന്നും രണ്ടും ഘട്ടങ്ങളിൽ യഥാക്രമം 61 ശതമാനവും 57.31 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഈ മാസം അഞ്ചിന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. തിരഞ്ഞെടുപ്പ് ഫലം എട്ടാം തീയതി പ്രഖ്യാപിക്കും.