

പണ്ടൊക്കെ ഒരു വാഹനം വാങ്ങുമ്പോൾ ആദ്യം നൽകുന്ന പരിഗണന എത്ര പേർക്ക് സഞ്ചരിക്കാൻ സാധിക്കും, ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ എത്ര കിലോ മീറ്റർ സഞ്ചരിക്കും എന്നൊക്കെയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ഇന്ന് ഒരു കാർ സ്വന്തമാക്കുമ്പോൾ ആ വാഹനം എത്രത്തോളം സ്മാർട്ട് ആണെന്നാണ് ഉപഭോക്താക്കൾ പരിശോധിക്കുന്നത്. ക്യാമറകൾ, മൈക്രോഫോൺ, ജിപിഎസ് ട്രാക്കിംഗ്, ഇന്റർനെറ്റ് കണക്ടറ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കാണ് കൂടുതൽ പേരും പ്രധാന്യം നൽകുന്നത്.
ഒരു കാർ കേവലം ഗതാഗത മാർഗം മാത്രമല്ല, മറിച്ച് ചക്രങ്ങളിലെ ഡാറ്റാ ഹബ്ബുകളായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ലൊക്കേഷനും ഡ്രൈവിംഗ് ശീലങ്ങളും മുതൽ നിങ്ങളുടെ സംഭാഷണങ്ങളും വ്യക്തിഗത കോൺടാക്റ്റുകളും വരെ ആക്സസ് ചെയ്യാനും കൈമാറാനും വരെ ഇന്നത്തെ കാലത്തെ വാഹനങ്ങൾക്ക് സാധിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ കാറിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസിന് ഡ്രൈവറുടെ ചലനങ്ങൾ ട്രാക്ക് ചെയ്യാനാകും. മാത്രമല്ല നിങ്ങളുമായി ബന്ധപ്പെട്ട പലവിധ വിവരങ്ങളും ഈ കാർ ശേഖരിച്ചേക്കാം.

കാർ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളം, ഈ ഡാറ്റാ സമ്പത്ത് വിലമതിക്കാനാവാത്തതാണ്. കാരണം, കാറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇതൊരു പരിധിവരെ സഹായിച്ചേക്കാം. എന്നാൽ ഈ വിവരങ്ങൾ മറ്റ് ചില ദുഷിച്ച കാര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. ഈ ആശങ്ക ലോകത്തിലെ വിവിധ രാജ്യങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. ഈ ഡാറ്റ, പ്രത്യേകിച്ച് ചൈനീസ് കമ്പനികൾ കൈകാര്യം ചെയ്യുമ്പോൾ, ചൈനീസ് സർക്കാരുമായി പങ്കിട്ടേക്കാമെന്നും ഇത് ദേശീയ സുരക്ഷയ്ക്കടക്കം വെല്ലുവിളിയാകുമെന്നാണ് പശ്ചാത്യരാജ്യങ്ങളിലെ സർക്കാരുകൾ ആശങ്കപ്പെടുന്നത്.
ഈ ആശങ്കയുടെ കാതൽ ചൈനയുടെ സൈബർ സുരക്ഷാ നിയമമാണ്, ഇത് ചൈനീസ് മണ്ണിൽ ഡാറ്റ സംഭരിക്കാനും ദേശീയ സുരക്ഷ സാഹചര്യം വരുമ്പോൾ സർക്കാരുമായി സഹകരിക്കാനും കമ്പനികളെ നിർബന്ധിക്കുന്നു. ആഗോള വിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ വിവിധ മോഡൽ വാഹനങ്ങൾ ലോകത്തുള്ള പല രാജ്യങ്ങളിലും ലഭ്യമാണ്. ചൈനയിൽ നിലവിലുള്ള ഈ നിയമം അനുസരിച്ച്, യുറോപ്പിലോ യുഎസിലോ ഓടിക്കുന്ന കാറുകളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ ചൈനയിലേക്ക് എത്തിക്കുമോ എന്ന ഭയമാണ് ഇപ്പോൾ ലോക രാജ്യങ്ങൾക്കുള്ളത്.
ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടം കാറുകളിൽ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളെ നിരോധിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായി. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് പുറത്തുവിട്ട ഉത്തരവ് പ്രകാരം, ഓട്ടോമേറ്റഡ് ഡ്രൈവിംഗിനും വാഹന കണക്ടിവിറ്റിക്കുമുള്ള ചൈനീസ് ഭാഗങ്ങൾ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അടുത്തിടെ വൈറ്റ് ഹൗസ് ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികൾ, മറ്റ് വിവിധ ഘടകങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക്, സെൽഫ് ഡ്രൈവിംഗ് കാറുകളിൽ ചൈനീസ് ബന്ധമുള്ള ഘടകങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാണമെന്ന നിർദ്ദേശവും വിവിധ രാജ്യങ്ങളിൽ ഉയരുന്നുണ്ട്.
എന്നാൽ ഈ ആരോപണങ്ങളോടും നീക്കങ്ങളോടും പ്രതികരിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. വിവേചനപരമായ നീക്കമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. ചൈനീസ് ടെക് ഭീമനായ ഹുവാവേയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പോലെ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ നിരവധി രാജ്യങ്ങളിൽ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. സമാനമായ ഭയത്താൽ ചൈനീസ് കാറുകൾ ഇപ്പോൾ ഡിജിറ്റൽ ട്രോജൻ ഹോഴ്സുകളായി പ്രവർത്തിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് പരിശോധിക്കുന്നു.
അതേസമയം, ഈ ആശങ്കകൾ ഇന്ത്യയെ ബാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിരവധി ചൈനീസ് കമ്പനികളുടെ വാഹനങ്ങൾ ഇപ്പോൾ ഇന്ത്യൻ നിരത്തുകളിൽ ഇടം പിടച്ചിട്ടുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായത് കൊണ്ട് ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് ഭരണകൂടം കൂടുതൽ ശ്രദ്ധ ചെലുത്തിയേക്കും.