

ലക്നൗ: ഓർഡർ ചെയ്ത ഐഫോൺ നൽകാനെത്തിയ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് ക്രൂരകൊലപാതകം നടന്നത്. നിശത്ഘഞ്ച് സ്വദേശിയായ ഭരത് സാഹു (30) ആണ് കൊല്ലപ്പെട്ടത്.
സെപ്തംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നര ലക്ഷം രൂപയുടെ ഐഫോൺ ആണ് ലക്നൗ സ്വദേശികളായ ഗജൻ ഓർഡർ ചെയ്തത്. ക്യാഷ് ഓൺ ഡെലിവറി എന്ന ഓപ്ഷനായിരുന്നു പണമടയ്ക്കാനായി നൽകിയത്. തുടർന്ന് ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ഭരതിനെ ഗജനനും സുഹൃത്ത് ആകാശും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം ചാക്കിലാക്കി ഇന്ദിര കനാലിൽ തള്ളുകയായിരുന്നു.

രണ്ടുദിവസമായി ഭരത് വീട്ടിലെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ സെപ്തംബർ 25ന് ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഭരതിന്റെ ഫോൺ കോളുകൾ പരിശോധിക്കുന്നതിനിടയിൽ ഗജനന്റെ നമ്പർ ലഭിക്കുകയും അന്വേഷണത്തിനൊടുവിൽ ആകാശിൽ എത്തിച്ചേരുകയും ചെയ്തു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ആകാശ് കുറ്റകൃത്യം സമ്മതിച്ചതായി ഡിസിപി അറിയിച്ചു. എന്നാൽ ഭരതിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭരതിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ സേന തെരച്ചിൽ നടത്തുകയാണെന്ന് ഡിസിപി വ്യക്തമാക്കി.